NP Rajendran: ഹിക്കിക്കും തങ്കപ്പന്‍നായര്‍ക്കും ഇടയിലെ പത്രജീവിത...:
ജെയിംസ് അഗസ്റ്റസ് ഹിക്കി: ഒരു ദുരന്തകഥ
എന്‍.പി രാജേന്ദ്രന്
ഒരേ സമയം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന ദുരന്തകഥയാണ് ജെയിംസ...
Wednesday, 4 December 2019
Tuesday, 3 December 2019
ഹിക്കിക്കും തങ്കപ്പന്‍നായര്‍ക്കും ഇടയിലെ പത്രജീവിതം
ജെയിംസ് അഗസ്റ്റസ് ഹിക്കി:
ഒരു ദുരന്തകഥ
ഒരേ സമയം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന ദുരന്തകഥയാണ് ജെയിംസ് അഗസ്റ്റസ് ഹിക്കിയുടേത്. ഇന്ത്യയിലെ ആദ്യത്തെ പത്രത്തിന്റെ സ്ഥാപകന്‍, പത്രാധിപര്‍, ഐറിഷുകാരന്....പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്ര കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറ്റൊരു പത്രാധിപരില്ല. മാധ്യമചരിത്രത്തിലെ ഒരു അപൂര്‍വസംഭവം തന്നെ ജെയിംസ് അഗസ്റ്റസ് ഹിക്കി.
പക്ഷേ, ആരായിരുന്നു ഹിക്കി, എങ്ങനെയായിരുന്ന ഇയാളുടെ ജീവിതം, എന്തായിരുന്നു ആ പത്രത്തിന്റെ അവസ്ഥ.... ചോദ്യങ്ങള്‍ നിരവധിയാണ്. രണ്ടു വര്‍ഷം മാത്രം പത്രം നടത്തുകയും അതിനു രണ്ടര വര്‍ഷം ജയിലില്‍ കിടക്കുകയും അതുകൊണ്ടു മാത്രം ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ശേഷം ഒരു ദുരന്തനായകനായി മരിച്ച മനുഷ്യന്റെ കഥയാണ് അത്.
![]() |
ആന്‍ഡ്രൂ ഒടിസ് |
29.01.1780-നാണ് അദ്ദേഹം കല്‍ക്കത്തയില്‍ ആദ്യത്തെ വാര്‍ത്താപത്രം സ്ഥാപിക്കുന്നത്. രണ്ടര നൂറ്റാണ്ട് മുന്‍പത്തെ സംഭവങ്ങളാണ്. ചരിത്രരേഖകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ നാം വളരെ വിമുഖരാണ്. ഹിക്കിയുടെയും അദ്ദേഹം ഇറക്കിയ ഹിക്കീസ് ബംഗാള്‍ ഗസറ്റ് എന്ന പത്രത്തിന്റെയും ചരിത്രം ചികയാന്‍ അധികം പേര് മെനക്കെട്ടിട്ടില്ല. ഒടുവില്‍, ബ്രിട്ടനില്‍നിന്നുള്ള ഗവേഷണവിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ ഒടിസ് അഞ്ചു വര്‍ഷം കൊല്‍ക്കത്തയിലും, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളിലും നടത്തിയ അന്വേഷണത്തിലൂടെയാണ് ഹിക്കിയുടെ സമഗ്രചരിതം പൂര്‍ത്തിയാക്കിയത്.(1)
ദ് അണ്ടോല്ഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഫസ്റ്റ് ന്യൂസ് പേപ്പര്‍ എന്ന പുസ്തകശീര്ഷകത്തിലെ, പറയാത്ത കഥകള്‍ എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഏതു ജീവിതത്തിലെയും കുറെ കഥകള്‍ പറയാത്ത കഥകളായി എന്നും അവശേഷിക്കും. ആന്‍ഡ്രൂ ഒടിസ് പറയുന്ന കഥകളില്‍ ചിലതെല്ലാം മുന്‍പ് പറഞ്ഞവയാണ്. കാരണം, ആന്‍ഡ്രൂ ഒടിസ് അല്ല ആദ്യത്തെ ഹിക്കി ചരിത്രകാരന്. ആ ബഹുമതി ഒരു ബംഗാളി ചരിത്രകാരനുള്ളതാണ്. തരുണ്‍ കുമാര്‍ മുഖോപാദ്ധ്യായ എന്ന ഗവേഷകന്. അദ്ദേഹം എഴുതിയ 132 പേജുള്ള ഹിക്കീസ് ബംഗാള്‍ ഗസറ്റ് : കന്ടെംപറ/റി ലൈഫ് ആന്റ് ഇവന്റ്സ് എന്ന കൃതി 1988-ലാണ്് പ്രസിദ്ധപ്പെടുത്തിയത്. ഫിറോസ് ഗാന്ധിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കൃതി ഉള്‍പ്പെടെ ആറു പ്രസിദ്ധീകരണങ്ങള്‍ മുഖോപാദ്ധ്യായയുടേതായി ഉണ്ട്. 1802-ല്‍ മരിച്ച ഹിക്കിയെക്കുറിച്ച് ആദ്യത്തെ ജീവചരിത്രം രചിക്കപ്പെടുന്നത് രണ്ടു നൂറ്റാണ്ടോളം കഴിഞ്ഞാണ്.
പി.തങ്കപ്പന് നായര്‍ എന്ന പി.ടി നായര്‍
ഒരു മലയാളി ചരിത്രകാരനാണ് ഹിക്കിയെക്കുറിച്ചുള്ള രണ്ടാമത്തെ കൃതി രചിച്ചത്-പി.തങ്കപ്പന് നായര്‍ എന്ന പി.ടി നായര്‍. ആറു പതിറ്റാണ്ട് കല്‍ക്കത്തയില്‍ ജീവിച്ച് ആ പട്ടണത്തിന്റെ ചരിത്രം ചികഞ്ഞ് 65 വലിയ ചരിത്രകൃതികള്‍ എഴുതിയ പി.ടി നായര്‍ ബംഗാളികള്‍ക്കു സുപരിചിതനാണ്. കല്‍ക്കത്തയിലെ തെരുവുകളുടെ, കല്‍ക്കത്ത പൊലീസിന്റെ, കല്‍ക്കത്തയിലെ ദക്ഷിണേന്ത്യക്കാരുടെ....നീണ്ടുപോകുന്നു അദ്ദേഹം രചിച്ച ചരിത്രകൃതികളുടെ പട്ടിക. കൊല്‍ക്കത്തക്കാര്‍ കൊല്‍ക്കത്തയുടെ ചരിത്രകാരന് എന്നു വിളിക്കുന്ന പി.തങ്കപ്പന് നായര്‍ 2001-ല്‍ ആണ് ഹിക്കി ആന്‍ഡ് ഹിസ് ഗസറ്റ് എന്ന പുസ്തകം എഴുതിയത്. ആ ഗ്രന്ഥം ഇന്ന് ലഭ്യമല്ല.
ആന്‍ഡ്രൂ ഒടിസ്സിനെപ്പോലെ ഒരു സര്‍വകലാശാലാ ഗവേഷകനല്ല തങ്കപ്പന് നായര്‍. കൊല്‍ക്കത്തയില്‍ ലഭ്യമായ വിവരങ്ങള്‍ ആധാരമാക്കിയേ അദ്ദേഹത്തിനു ഗ്രന്ഥമെഴുതാന്‍ കഴിയുമായിരുന്നുള്ളൂ. കൊല്‍ക്കത്തയിലെ എസ് ആന്റ് ടി ബുക്സ് സ്റ്റാ പി.തങ്കപ്പന് നായരുടെ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.
![]() |
പി.തങ്കപ്പന് നായര്‍ |
ഇന്ത്യയിലെ ആദ്യത്തെ പത്രാധിപരെക്കുറിച്ച് ഒരു മലയാളി എഴുതിയ ഗ്രന്ഥം എന്ന പ്രത്യേകത ഹിക്കി ആന്‍ഡ് ഹിസ് ഗസറ്റ് എന്ന പുസ്തകത്തിനുണ്ടല്ലോ. ഈ ഗ്രന്ഥം എവിടെയെങ്കിലും ലഭ്യമാണോ എന്നു തങ്കപ്പന് നായര്‍ക്കും അറിഞ്ഞൂകൂടാ. അദ്ദേഹത്തിന്റെ കൈവശമുള്ളതു പോലും ഒരു പ്രളയത്തെ കഷ്ടിച്ച് അതിജീവിച്ച ഒരു കോപ്പിയാണ്. 2018-ല്‍ ആലുവാപ്പുഴ ഇരമ്പിക്കയറി പറവൂരിനെ വിഴുങ്ങിയ പ്രളയം. നീണ്ട വാസത്തിനു ശേഷം കേരളത്തിലേക്കു മടങ്ങിയെത്തിയ ആദ്യവര്‍ഷത്തെ അനുഭവം. അതു വേറൊരു കഥയാണ്.
പ്രശംസ, അധിക്ഷേപം
ആന്‍ഡ്രു ഒടിസ് രചിച്ച ഗ്രന്ഥത്തില്‍ തങ്കപ്പന്‍നായരുടെ പുസ്തകത്തെക്കുറിച്ച് നല്ലതും മോശവുമായ പരാമര്‍ശങ്ങളും ഉദ്ധരണികളുമുണ്ട്. ആന്‍ഡ്രു ഒടിസ്സിന്റെ പുസ്തകം ഉദ്ധരണികള്‍ കൊണ്ട് വിവരവിശദീകരണങ്ങള് കൊണ്ടും സമൃദ്ധമാണ്. ചരിത്രകൃതികളില്‍ നിന്നും ഔദ്യോഗികരേഖകളില്നിന്നും മറ്റുമായി അദ്ദേഹം സ്വീകരിച്ച വിവരങ്ങളെക്കുറിച്ചുള്ള 742 റഫറന്‍സുകള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്്. ഇതില്‍ മൂന്നാമതായി-ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ത്തന്നെ- പി.തങ്കപ്പന്‍നായരുടെ പുസ്തകത്തില്നിന്നുള്ളത് വരുന്നുണ്ട്. പ്രശംസാത്മകമല്ലെങ്കിലും ശ്രദ്ധേയമാണ് ആ പരാമര്‍ശം. ' പത്രപ്രവര്‍ത്തനത്തിലെ അതുല്യവും അപൂര്‍വമായ രത്നം' എന്ന തങ്കപ്പന്‍നായരുടെ ഹിക്കിപ്രശംസ അതിരു കടന്നതാണെന്ന അഭിപ്രായമാണ് ഒടിസ് പ്രകടിപ്പിക്കുന്നത്.
ഹിക്കിയുടെ പത്രപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരത്തെയും അദ്ദേഹത്തിന്റെ നിലപാടുകളുടെ ധാര്‍മികതയെയും കുറിച്ച് വിരുദ്ധങ്ങളായ അഭിപ്രായങ്ങളുണ്ട്. ഹിക്കി വെറും തെമ്മാടിയും തട്ടിപ്പുകാരനും ആണെന്നാണ് പല ബ്രിട്ടീഷ് അനുകൂല ചരിത്രപണ്ഡിതരും വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ എതിര്ധുവത്തില്നിന്നു കൊണ്ടു ഹിക്കിയെ പുകഴ്ത്തുകയാണ് പലരും എന്ന് ആന്‍ഡ്രു ഒടിസ് എഴുതുന്നു. അതിന് ഒരു ഉദാഹരണമായാണ് തങ്കപ്പന് നായരെ ഉദ്ധരിച്ചത്. ഇരുധ്രുവങ്ങളില്‍ നില്ക്കുന്ന ഈ കാഴ്ചപ്പാടുകളില്‍നിന്നു വ്യത്യസ്തമായ ഒരു ചിത്രമാണ് ആന്‍ഡ്രൂ ഒടിസ് നല്‍കുന്നത്. വളരെ വിചിത്രവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ് ഹിക്കി എന്ന പത്രപ്രവര്‍ത്തകന്റെ നിലപാടുകളും നടപടികളും എന്ന ഒടിസ്സിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.
ഗുണങ്ങളോളം ദോഷങ്ങള്‍ നിറഞ്ഞ ജീവിതം. എന്നാല്‍, പത്രസ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ കടപ്പാടും ശരിയെന്നു തോന്നിയ അഭിപ്രായത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ നിര്‍ഭയത്വവും അത്യപൂര്വമായതുതന്നെ എന്നു ആന്‍ഡ്രു ഒടിസ്സും സമ്മതിക്കുന്നു
തങ്കപ്പന് നായര്‍ ഹിക്കിയെക്കുറിച്ച്് പ്രശംസകള്‍ മാത്രമേ എഴുതിയുള്ളൂ എന്ന ഒടിസ്സിന്റെ നിഗമനം വാസ്്്്്്്തവമല്ല. ഹിക്കി ഭരണാധികാരികളെക്കുറിച്ചു നടത്തിയ വിമര്‍ശനങ്ങളുടെയും തുറന്നുകാട്ടലുകളുടെയും സത്യാവസ്ഥ പരിശോധിക്കാന്‍ തങ്കപ്പന് നായര്‍ ശ്രമിച്ചിട്ടില്ല, രണ്ടേകാല്‍ നൂറ്റാണ്ടിനു ശേഷം അതു മിക്കവാറും അസാധ്യവുമായിരുന്നു. എന്നാല്‍, തങ്കപ്പന്‍നായരുടെ കൃതിയുടെ നാലാം അധ്യായം മുഴുവന്‍ ഹിക്കിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു വേണ്ടി മാറ്റിവച്ചതായി കാണാം. ഈ വിമര്‍ശനങ്ങളാകട്ടെ, ഹിക്കിയുടെ ജീവിതകാലത്തുനിന്നുള്ള വിമര്‍ശനങ്ങളല്ല. എല്ലാംതന്നെ ഇരുപതാം നൂറ്റാണ്ടില്‍, ഇംഗ്ലീഷുകാരായ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും നിരൂപകരും മറ്റും നടത്തിയ ഭാഗിക പഠനങ്ങളില്നിന്നുള്ളവയും ആണ്. ഈ വിമര്‍ശനങ്ങളെല്ലാം ചേര്‍ത്തതിനു ശേഷം തങ്കപ്പന്നായര് ഇങ്ങനെ ഉപസംഹരിക്കുന്നു.
' ഹിക്കിയുടെ ഗസറ്റ് പത്രപ്രവര്‍ത്തനത്തിലെ ഒരു രത്നമാണ്. ലോകത്ത് എത്രയോ മാധ്യമങ്ങളുണ്ടായിരുന്നു. പക്ഷേ, അവയ്ക്കൊന്നും ഹിക്കീസ് ഗസറ്റിന്റെ ഔന്നത്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ടെലഗ്രാഫോ ടെലിഫോണോ ടെലക്സോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് എല്ലാ ദിവസവും കൃത്യമായി(2) അദ്ദേഹം പത്രമിറക്കി. ന്യൂസ് ഏജന്സികളില്ലാതിരുന്നിട്ടും ലോകം മുഴുവനുമുള്ള വാര്‍ത്തകള്‍ സാധ്യമായേടത്തോളം നേരത്തെ പ്രസിദ്ധപ്പെടുത്തി. മിക്കപ്പോഴും മുഖപ്രസംഗവും വാര്‍ത്താക്കുറിപ്പുകളും അദ്ദേഹം തന്നെ എഴുതി. നര്‍മവും പരിഹാസവും വിമര്‍ശനവും നിറഞ്ഞ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പേനയില്‍നിന്ന് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. അവസാനത്തെ വര്‍ഷം ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം പത്രം പ്രസിദ്ധപ്പെടുത്തിയത്.
ഹിക്കി ഇറക്കിയ മൊത്തം 114 ലക്കങ്ങളില്‍ ജയില്‍ ലക്കങ്ങളായിരുന്നു ഏറ്റവും ഹൃദ്യവും തമാശ നിറഞ്ഞതും. വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്നെങ്കിലും രാഷ്ട്രീയം, രാജ്യഭരണം, നിയമം, വൈദ്യശാസ്ത്രം, അച്ചടി തുടങ്ങിയ മേഖലകളില്‍ നല്ല അറിവും അനുഭവവും പ്രകടിപ്പിച്ച ലേഖനങ്ങളാണ് അദ്ദേഹം എഴുതിപ്പോന്നത്. വായനക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നല്കാന് അദ്ദേഹം സദാ പരിശ്രമിച്ചു. ഇന്നത്തെ വായനക്കാര്‍ക്ക്് ദി ടൈംസ്(വാര്‍ത്തകള്‍), ദ് പഞ്ച്( ഹാസ്യം), ദി സണ്‍(സെന്സേഷന്), ദ് പ്രൈവറ്റ് ഐ(കുറ്റാന്വേഷണം) എന്താണോ നല്‍കുന്നത് അതെല്ലാം ചേര്‍ന്നതായിരുന്നു അന്നത്തെ വായനക്കാര്‍ക്ക് ഹിക്കീസ് ബംഗാള്‍ ഗസറ്റ്്' (പേജ്് 82)
കല്ക്കത്തയിലെത്തുന്നതിനു മുമ്പുള്ള ഹിക്കിയുടെ ജീവിതത്തെക്കുറിച്ച് കാര്യമായൊന്നും കണ്ടെത്താന്‍ ജീവചരിത്രകാരന്മാര്ക്ക് കഴിഞ്ഞിട്ടില്ല. ദുരൂഹതകളിലും സംശയങ്ങളിലും ഊഹാപോഹങ്ങളിലും അതു മറഞ്ഞു കിടക്കുന്നു. ജനനസ്ഥലവും ജനനവര്ഷവും വിദ്യാഭ്യാസവും കുടുംബവിവരങ്ങളുമെല്ലാം പലരും പലതായി എഴുതിയിട്ടുണ്ട്. 1730-കളില്‍ ജനിച്ച ഒരു ഐറിഷുകാരന് എന്നതിനപ്പുറം ഒന്നും ആന്‍ഡ്രൂ ഒടിസ്സും സ്ഥാപിക്കുന്നില്ല. ജോലി അന്വേഷിച്ചുനടന്ന്് പ്രിന്റര്‍ ജോലി പഠിക്കാന്‍ ലണ്ടനില്‍ എത്തിയതിനെക്കുറിച്ച് ഹിക്കി തന്നെ ചിലേടത്തെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. പ്രിന്റര്‍ ജോലിയും പിന്നെ വക്കീല്‍ ഓഫീസിലെ സഹായിപ്പണിയുമെല്ലാം മടുത്ത ഹിക്കി ഒരു ഭിഷഗ്വരന്റെ സഹായിയായാണ് ഭാവിയെക്കുറിച്ച് പുതിയ സ്വപ്നങ്ങള്‍ നെയ്തത്. അപോത്തിക്കരി എന്നു വിളിക്കപ്പെടുന്ന ശസ്ത്രക്രിയവിദഗ്ദ്ധനാവാന് കുറെ വര്‍ഷങ്ങള്‍ പാഴാക്കി. അതും പരാജയമായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്കു കപ്പല്‍ കയറിയത്. അപ്പോഴും ഇന്ത്യ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി ഉല്പന്നക്കച്ചവടവും അടിമക്കച്ചവടവും രാജ്യഭരണവും എല്ലാം ഒരുമിച്ചു നടത്തിവരികയായിരുന്നു. ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്ങ്സി (1732-1818)ന്റെ ഏകാധിപത്യഭരണത്തിന്റെ ആസ്ഥാനം കല്‍ക്കത്തയായിരുന്നു. ആ കല്‍ക്കത്തയില്‍ 1773 ഫിബ്രവരി ഒന്നിനാണ് ജെയിംസ് അഗസ്റ്റസ് ഹിക്കി, പണമുണ്ടാക്കാന്‍ ഭാഗ്യാന്വേഷണവുമായി എത്തിയ ആയിരക്കണക്കിന് ഇംഗ്ലീഷ് യുവാക്കളില്‍ ഒരാളായി കപ്പലിറങ്ങുന്നത്.
കള്ളന്മാരും തട്ടിപ്പുകാരും വേശ്യകളും ലഹരിവില്പനക്കാരും നിറഞ്ഞ, തീര്‍ത്തും വൃത്തികെട്ട ഒരു പട്ടണം. പക്ഷേ, ആ പട്ടണം വലിയ പ്രതീക്ഷകളും നല്‍കിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ രത്നമായിരുന്നു ഇന്ത്യ എങ്കില്‍ അതിലെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു കല്‍ക്കത്ത. കൊട്ടാരങ്ങള്‍ നിറഞ്ഞ നഗരം. ഇംഗ്ലണ്ടില്‍ ഒരു സാധാരണക്കാരന് വര്‍ഷം പതിനേഴു പൗണ്ട് സമ്പാദിക്കുമ്പോള്‍ ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന് 800 പൗണ്ട് വരുമാനമുണ്ടായിരുന്നു. ഉദ്യോഗം മേലോട്ടു പോകുമ്പോള്‍ വരുമാനം പല മടങ്ങ് ഇരട്ടിക്കും. രണ്ടു വര്‍ഷം ' 'സേവനം' നടത്തി അരലക്ഷം മുതല്‍ നാലു ലക്ഷം വരെ പൗണ്ടുമായി നാട്ടിലേക്കു മടങ്ങിയവര്‍ ധാരാളം. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് മടങ്ങിയത് ഏഴര ലക്ഷം പൗണ്ടു മായാണ്. അവര്‍ പലരില്‍നിന്നു വാങ്ങിയത് സമ്മാനങ്ങള്‍ എന്ന് ഓമനപ്പേരിടുന്ന കോഴകളായിരുന്നു. വലിയ കൊള്ളമുതലുകളുമായി പോയ പലരും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗത്വം വരെ നേടിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു അവരെല്ലാം. സമ്പന്നനായി മടങ്ങാന്തന്നെയാണ് ഹിക്കിയും ആഗ്രഹിച്ചിരുന്നത്.
വിചിത്രവ്യക്തിത്വം
രോഗശുശ്രൂഷാരംഗത്ത് വലിയ സാധ്യതയൊന്നും കാണാഞ്ഞപ്പോള്‍ കപ്പലില്‍ സാധനങ്ങള്‍ മദ്രാസിലേക്കു കടത്തി വില്പന നടത്തുകയാണ് ഹിക്കി കണ്ടെത്തിയ വരുമാനമാര്‍ഗം. കടം വാങ്ങിയാണ് മൂലധനം ഉണ്ടാക്കിയിരുന്നത്. ഒരു തവണ കപ്പല്‍ മുങ്ങി സാധനങ്ങള്‍ നഷ്ടമായതോടെ കടം വീട്ടാന്‍ കഴിയാതെ കേസ്സില്‍ കുടുങ്ങി. ജയില്‍ ശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നുമില്ല. ഹിക്കിയുടെ വീടും കപ്പലുമെല്ലാം കണ്ടുകെട്ടിയതിനു പുറമെയാണ് ജയില്‍ശിക്ഷ. കൈയിലുള്ള 2000 രുപ ഒരു കൂട്ടുകാരനെ ഏല്‍പ്പിച്ച് ഹിക്കി ജയിലില്‍ പോയി. 1776 ഒക്റ്റോബര്‍ 20നാണ് ഹിക്കി ജയിലിലെത്തുന്നത് എന്ന് ആന്‍ഡ്രൂ ഒടിസ് കണ്ടെത്തുന്നുണ്ട്.
ക്രൂരചൂഷണവും പീഡനവും നിറഞ്ഞ, അരാജകത്വം നടമാടിയ ഒരു നരകമായിരുന്നു ജയില്‍. ജയിലിലിരുന്നു കൊണ്ട് ഹിക്കി, വില്യം ഹിക്കി എന്നൊരു അഭിഭാഷകന് കത്തെഴുതി. എന്നെ ഒന്നു വന്നു കാണണം. ജെയിംസ് അഗസ്റ്റസ് ഹിക്കി പറഞ്ഞ കഥകള്‍ വില്യംഹക്കിയെ ഞെട്ടിച്ചു. തന്നെ സഹായിക്കണമെന്നും തനിക്കു വേണ്ടി കോടതിയില്‍ ഹാജരാകണമെന്നുമാണ് ഹിക്കി വക്കീലിനോട് അപേക്ഷിച്ചത്. തന്റെ അതേ പേരുകാരന് എന്ന ഒറ്റ അടുപ്പമേ വക്കീലിന് ഹിക്കിയോട് ഉണ്ടായിരുന്നുള്ളൂ എങ്കിലും കേസ്സില്‍ സഹായിക്കാന്‍ സമ്മതിച്ചു.
വില്യം ഹിക്കി ഒരു സാധാരണ അഭിഭാഷകന് മാത്രമായിരുന്നില്ല. കപ്പലില്‍ പല വട്ടം ലോകസഞ്ചാരം നടത്തിയ ഒരു എഴുത്തുകാരന് കൂടിയായിരുന്നു.(3)പത്രപ്രവര്ത്തകന് ഹിക്കിക്ക് അവസാനകാലം വരെ അഭിഭാഷകന് ഹിക്കിയുടെ സഹായം ലഭിച്ചിട്ടുണ്ട്. അതെല്ലാം അഭിഭാഷകന് തന്റെ ആത്മകഥയില്‍ എഴുതിയിട്ടുമുണ്ട്. വിചിത്രമായ രീതികള്‍ ഉള്ള പത്രപ്രവര്ത്തകന് ഹിക്കിയെ ആര്‍ക്കും സഹിക്കുക എളുപ്പമായിരുന്നില്ല എന്നു വക്കീല്ഹിക്കി എഴുതുന്നു. കോടതിയില്‍ കേസ്സിന്റെ വിചാരണ നടക്കുമ്പോള്‍തന്നെ ഹിക്കി ഓരോ അഞ്ചു മിനിട്ടിലും ചാടിയെഴുന്നേറ്റ് ജഡ്ജിയെയോ വക്കീലിനെയോ അധിക്ഷേപിക്കുമായിരുന്നു. സ്വന്തം വക്കീല്‍ പറഞ്ഞതിനെതിരെ ജഡ്ജിയോട് പരാതിപ്പെടുമായിരുന്നു. അക്രമാസക്തനാവുമായിരുന്നു.
' ഞാന്‍ കണ്ടുമുട്ടിയത്, ധാരാളം കഴിവുകളുള്ള എന്നാല്‍ അങ്ങേയറ്റം എക്സെന്ട്രിക്കും തീര്‍ത്തും അപരിഷ്കൃതനും ആയ ഒരു ജീവിയെ ആയിരുന്നു. ഒരു കാടന്‍ ഐറിഷുകാരന് എന്നു പറയാം. ഇടക്കിടെ ആവേശമോ ക്രോധമോ ധാര്‍മികരോഷമോ അദ്ദേഹത്തിന്റെ സമനില നഷ്ടപ്പെടുത്തും. ഇയാള്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു വക്കീലും വരില്ല. അതുകൊണ്ടാണ് ഇയാള്‍ ജയിലില്‍ കിടക്കുന്നതും.' വില്യം ഹിക്കി ആത്മകഥയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. കേസ്സിനിടയില് കോടതിയില്‍ ഒരക്ഷരം ഉരിയാടില്ല എന്ന ഉറപ്പു വാങ്ങിയാണ് താന്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍ അതൊന്നും ഹിക്കി പാലിച്ചിരുന്നില്ലെന്നും അദ്ദേഹം എഴുതുന്നുണ്ട്. എന്തായാലും ഈ വക്കീലിന്റെ ശ്രമഫലമായി കേസ്സുകളിലെല്ലാം ഹിക്കിക്ക് അനുകൂലമായി വിധി ലഭിച്ചു. തുടര്‍ന്ന് ജയില്‍ മോചിതനായ ശേഷമാണ് ഹിക്കി, പത്രപ്രവര്‍ത്തനം എന്ന അപരിചിതമായ സാഹസത്തിലേക്ക് എടുത്തുചാടിയത്. തന്റെ ജീവിതം നരകമാക്കിയ, തന്നെ ചരിത്രപുരുഷനാക്കിയ സാഹസം.
ഹിക്കീസ് ബംഗാള്‍ ഗസറ്റ്
ഹിക്കി തുടങ്ങിയ പത്രത്തിന്റെ പേര് ബംഗാള്‍ ഗസറ്റ് എന്നായിരുന്നില്ല, ഹിക്കീസ് ബംഗാള്‍ ഗസറ്റ് എന്നുതന്നെ ആയിരുന്നു. പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നില്ലെങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. ലേഖനരചന അദ്ദേഹത്തിന്റെ രക്തത്തിലുള്ള ഒരു കഴിവായിരുന്നു. അച്ചടിയന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഇംഗ്ളണ്ടിലുള്ളപ്പോള് പഠിച്ചിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ ഒരു പ്രസ് പോലും ഇല്ലാതിരുന്ന കാലത്താണ് ഹിക്കി പത്രം തുടങ്ങാന്‍ തീരുമാനിക്കുന്നത് എന്നോര്‍ക്കണം. ഇന്ത്യയിലെത്തന്നെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിക്കുന്നത് ഹിക്കിയാണ്. കപ്പലില്‍ കൊണ്ടുവന്നിറക്കിയാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്.
1780 ജനവരി 29നാണ് ഹിക്കിയുടെ പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്്. കല്‍ക്കത്തയില്‍ അച്ചടിക്കുന്ന പത്രം ഇല്ല എന്നേയുള്ളൂ. ഇംഗ്ലണ്ടില്‍നിന്നു പത്രങ്ങള്‍ കല്‍ക്കത്തയില്‍ എത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞാണ്് പത്രം എത്തിയിരുന്നത് എന്നു മാത്രം. അന്നന്നുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാം എന്നത് വലിയ ആകര്‍ഷണമാണല്ലോ. ഇംഗ്ലണ്ട് ആകട്ടെ മുന്നുനാലു യുദ്ധങ്ങള്‍ നടത്തുന്നുമുണ്ടായിരുന്നു. പത്രവായനക്കാരില്‍ നല്ലൊരു പങ്ക്് പട്ടാളക്കാരായിരുന്നു. യുദ്ധവിവരങ്ങള്‍ അറിയാന്‍ അവര്‍ക്കായിരുന്നു കൂടുതല്‍ ഔത്സുക്യം. കണ്മുമ്പില് ഹിക്കിക്ക് അനുകരിക്കാന്‍ മാതൃകകളോ പിന്തുടരാന് മുന്‍ഗാമികളോ ഉണ്ടായിരുന്നില്ല. എന്നിട്ടും ഹിക്കി രാജ്യകാര്യങ്ങള്‍ എഴുതുന്നില്‍ കാണിച്ച ധീരതയും സ്വാതന്ത്ര്യവും അമ്പരപ്പിക്കുന്നതായിരുന്നു. ഒന്നാം പേജില്‍ മാസ്റ്റ്ഹെഡ്ഡിനു ചുവടെ 'ഓപ്പണ്‍ ടു ഓള് പാര്‍ട്ടീസ് ബട്ട് ഇന്ഫ്്ളുവന്സ്ഡ് ബൈ നണ്' എന്നു വലുപ്പത്തില്‍ കൊടുത്തിരുന്നു. ഹിക്കിയുടെ മനസ്സ് ആ വാക്യത്തിലുണ്ടായിരുന്നു.
സാധാരണ പത്രത്തിന്റെ പകുതി വലിപ്പത്തിലുള്ള നാലു പേജ് പത്രമായിരുന്നു ബംഗാള്‍ ഗസറ്റ്. ഒറ്റപ്രതിക്ക് ഒരു രൂപയും വാര്‍ഷിക വരിസംഖ്യ 50 രൂപയും. ശീര്‍ഷകങ്ങളോടെ വകതിരിച്ചാണു പരസ്യങ്ങള്‍ വിന്യസിച്ചത്. വാര്‍ത്തകള്‍ക്കും കുറിപ്പുകള്‍ക്കും തലക്കെട്ടുകള്‍ കൊടുത്തിരുന്നില്ല. മുഖപ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും എഡിറ്റര്‍ക്കുള്ള കത്തുകള്‍, കുറിപ്പുകള്‍, പരിഹാസംനിറഞ്ഞ ലേഖനങ്ങള്‍ എന്നിവ വായനക്കാര്‍ക്ക് പ്രിയങ്കരമായിരുന്നു. ബംഗാളിനകത്തും പുറത്തും ലേഖകരുണ്ടായിരുന്നു. ലോകത്തു പലേടത്തുമായി നടന്നിരുന്ന യുദ്ധങ്ങളെക്കുറിച്ച് വിവരംനല്‍കാന്‍ അദ്ദേഹം ആരെയൊക്കെയോ നിയോഗിച്ചിരുന്നു. പലരും വ്യാജപ്പേരില്‍ എഴുതിയ ലേഖനങ്ങളിലെ മാനഹാനിക്ക് ഹിക്കി തന്നെയാണ് ഉത്തരവാദിത്തം ഏറ്റിരുന്നത്. യൂറോപ്യന്‍ പത്രങ്ങളില്‍നിന്നുള്ള വാര്‍ത്തകളും ചേര്‍ത്തുപോന്നു.
നല്ല തമാശയും പരിഹാസവും എഴുതാന്‍ ഹിക്കിക്ക് വിരുതുണ്ടായിരുന്നു. ഉദ്യോഗസ്ഥപ്രമാണിമാര്ക്കെതിരെയുള്ള വിമര്‍ശനങ്ങളും പരിഹാസവും വായനക്കാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ചില പ്രമുഖര്‍ക്ക് ഹിക്കി പല പരിഹാസപ്പേരുകളിടുന്നതും വായനക്കാരെ രസിപ്പിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും അധികൃതരെ പ്രേരിപ്പിക്കുക പത്രത്തിന്റെ പ്രധാന ദൗത്യം തന്നെയായി.
കമ്പനി അധികാരികള്‍ നടത്തുന്ന അതിക്രമങ്ങളും കൊള്ളയും പത്രം തുറന്നുകാട്ടി. അഴിമതിക്കഥകള്‍ ചുരുളഴിഞ്ഞപ്പോള്‍ ബംഗാള്‍ ഗസറ്റ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ ബ്രിട്ടിഷുകാര്ക്കെന്നപോലെ ഇംഗ്ലണ്ടിലെ പൗരന്മാര്ക്കും ഈ പത്രം കൂടിയേതീരു എന്ന നിലയായി. ഗവര്‍ണര്‍ ജനറലിന് ഹിക്കി പത്രം തുടങ്ങുന്നതിനോട് യോജിപ്പായിരുന്നുവെങ്കിലും അതിവേഗം ഹിക്കിയും ഗവര്‍ണര്‍ ജനറലും ശത്രുക്കളായി. ഹിക്കി ഒരു തരത്തിലും വഴങ്ങുന്ന ആളല്ലെന്നു ബോധ്യപ്പെട്ടതോടെ അദ്ദേഹത്തെ നശിപ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ഭരണാധികാരികളും ശിങ്കിടികളും ചെയ്തു.
ബ്രിട്ടീഷ് ജനാധിപത്യം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന ഹിക്കിയുടെ നിലപാട് ഇന്ത്യക്കാരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇന്ത്യയിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരുടെ കൊള്ളരുതായ്മകളും അഴിമതികളും പത്രത്തിലുടെ വെളിപ്പെടുത്തി. സ്വേച്ഛാധിപതിയായ ഗവര്‍ണര്‍ ജനറലിനും അദ്ദേഹത്തിന്റെ കൊള്ളക്കാരായ ഉദ്യോഗസ്ഥന്മാര്ക്കും എതിരെ, പ്രത്യാഘാതങ്ങള്‍ അവഗണിച്ച്് ഹിക്കി നിര്‍ഭയം പോരാടി.
ഹിക്കി നിരന്തരം ആക്രമിച്ചിരുന്ന അഴിമതിക്കാരനായ ഒരു സ്വീഡിഷ് മിഷനറി ജോണ്‍ സഖറിയ കിര്‍നാന്‍ഡര്‍ ഹിക്കിക്കെതിരെ മാനനഷ്ടക്കേസ്സില്‍ അനുകൂലവിധി നേടിയിരുന്നു. നാലുമാസം തടവും പിഴയും ആയിരുന്നു ശിക്ഷ. വാറന്‍ ഹാസ്റ്റിങ്സിന്റെ ഒരു സഹായിയായിരുന്നു അദ്ദേഹം. ഹിക്കിയെ ആക്രമിക്കുന്നതിന് അദ്ദേഹവും സഹായികളും ചേര്‍ന്ന്് 'ഇന്ത്യാ ഗസറ്റ്' എന്നൊരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. കിര്‍നാന്‍ഡര്‍ ആയിരുന്നു പത്രത്തിനു പ്രസും ടൈപ്പും അച്ചടി ഉപകരണങ്ങളും നല്‍കിയത്. വാറന്‍ ഹോസ്റ്റിംഗ്സ് ആയിരുന്നു അവരുടെ പിന്നില്‍. ആ മാനനഷ്ടക്കേസില്‍ ഹിക്കിക്കു നാല് മാസം തടവും 500രൂപ പിഴയും വിധിച്ചു. പിഴയടക്കുന്നതുവരെ ജയിലില്‍ കിടക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുകൊണ്ടൊന്നും ഹിക്കി കുലുങ്ങിയില്ല. ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ജാമ്യത്തുക കെട്ടിവയ്ക്കാത്തതിനാല്‍ ഹിക്കിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍ കിടന്നുകൊണ്ടും ഹിക്കി പത്രം നടത്തി. മോചിതനായി പുറത്തുവന്ന ഹിക്കി ഗവര്‍ണര്‍ ജനറലിന്റെയും ചീഫ് ജസ്റ്റിസിന്റെയും നേര്‍ക്ക് കൂടുതല്‍ നിശിതമായ വിമര്‍ശന ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
മാധ്യമസദാചാരം
പത്രത്തില്‍ അച്ചടിക്കാന്‍ പാടില്ലാത്ത എന്തെങ്കിലും വിഷയമുള്ളതായി ഹിക്കി കരുതിയിരുന്നില്ല. എല്ലാ കാര്യത്തിലും അദ്ദേഹം പുരോഗമന പക്ഷത്തായിരുന്നു എന്നു പറയാന്‍ നിവൃത്തിയില്ല. സ്ത്രീകളേക്കാള്‍ പരിഗണന പുരുഷനാണ് നല്‍കേണ്ടത് എന്ന പഴയ തത്ത്വം പിന്തുടരുമ്പോള്‍തന്നെ സ്്ത്രീകള്‍ക്ക് പത്രത്തില്‍ നല്ല പ്രാതിനിധ്യം നല്‍കിയിരുന്നു. ബംഗാള്‍ ഗസറ്റിന്റെ ജനപ്രിയ ലേഖകരില്‍ ഒരാള്‍ ലവിന ലാന്ഗ്വിഷ് എന്ന പേരില്‍ എഴുതിയ ഒരു വനിതയായിരുന്നു. ആരേക്കാള്‍ കടുത്ത പരിഹാസവും ഹാസ്യവും എഴുതാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാധാരണഗതിയില്‍ അക്കാലത്തെ പത്രങ്ങളില്‍ സ്വയംഭോഗത്തെക്കുറിച്ച് എന്തെങ്കിലും വാര്‍ത്തയോ പരാമര്‍ശം പോലുമോ ഉണ്ടാവുകയില്ല. എന്നാല്‍, ഹിക്കി ഒരു തവണ ആ വിഷയത്തിലുള്ള പരാമര്‍ശം-ഭര്‍ത്താവിന്റെ ആവശ്യമൊന്നുമില്ല, താന്‍ സ്വയംഭോഗം ചെയ്തു തൃപ്തിയടഞ്ഞോളാം എന്നു ഒരു സ്ത്രീ പറഞ്ഞത്- മടി കൂടാതെ സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി വായനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. സ്ത്രീകള്‍ സദാചാരം പാലിക്കണമെന്നു വാശിയോടെ എഴുതുന്നിനിടയിലാണ് ഇങ്ങനെ എഴുതിയത്.
മാധ്യമധാര്‍മികത സംബന്ധിച്ച ശരിതെറ്റുകള്‍ രൂപപ്പെട്ടു വന്നിട്ടില്ലാത്ത കാലമായതിനാല്‍ ഇക്കാര്യത്തില്‍ ഹിക്കിയെ വലുതായൊന്നും കുറ്റപ്പെടുത്താനാവില്ല. എങ്കിലും, വാറന്‍ ഹേസ്റ്റിങ്ങ്സ് ഉള്‍പ്പെടെയുളള പല എതിരാളിക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ സാമാന്യമര്യാദക്കു നിരക്കുന്നതായിരുന്നില്ല. ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്ങ്സിന് ലൈംഗികശേഷിക്കുറവുണ്ട് എന്നു പത്രത്തിലെഴുതിയതിന് എന്തു ന്യായീകരണമാണുള്ളത്! പിന്നീട് കോടതി വിചാരണയില്‍ ഹിക്കിക്ക് ഈ ചോദ്യത്തിനു മുന്പില് പരുങ്ങേണ്ടിവന്നു. ഹിക്കിക്കു നൂറു വര്‍ഷത്തിനു ശേഷം മലയാളത്തില്‍ ഉയര്‍ന്ന നിലവാരമുള്ള പത്രപ്രവര്‍ത്തനം നടത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വിമര്‍ശനങ്ങളില്‍പോലും ധാര്മികപ്പിഴവുകള് ഉണ്ടായതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട് പലരും. ഹിക്കിയേക്കാള് ഏറെ വിദ്യാഭ്യാസവും അറിവും ഉള്ള, പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ മലയാളപാഠപുസ്തകം തന്നെ എഴുതിയ പത്രാധിപരായിരുന്നല്ലോ സ്വദേശാഭിമാനി.
കമ്പനി ഭരണത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഹിക്കി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്് ഒന്നും എഴുതിയിരുന്നില്ല എന്ന വസ്തുത നിരീക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ട്. കമ്പനി ഭരണമല്ലാതെ, നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം വന്നിട്ടില്ലാത്ത പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ഇന്ത്യക്കാര്‍പോലും സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നില്ല. പക്ഷേ, കമ്പനി ഭരണത്തിന്റെ ക്രൂരതകളെക്കുറിച്ച് വേണ്ടതിലേറെയും ഹിക്കി എഴുതിയിരുന്നു. ആയുധത്തിനും കായികശക്തിക്കുമപ്പുറം ഇന്ത്യ ഭരിക്കാന്‍ ബ്രിട്ടന് യാതൊരു ധാര്മികശക്തിയുമില്ലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്്. ബ്രിട്ടനില്‍ സാമാന്യം വളര്‍ച്ച പ്രാപിച്ച പൗരാവകാശബോധവും പത്രസ്വാതന്ത്ര്യവും നിലനിന്നതുകൊണ്ടാണ് ഹിക്കിക്ക് വളരെ ചുരുങ്ങിയ കാലത്തേക്കെങ്കിലും പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത്. ഭരണാധികാരികളുടെ ഔദാര്യമല്ല പത്രസ്വാതന്ത്ര്യം എന്ന ഉറച്ച ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പത്രം തുടങ്ങുന്നതിനു മുന്‍പ്, ഗവര്‍ണര്‍ ജനറല്‍ ഹേസ്റ്റിങ്ങ്സിന്റെ സര്‍വശക്തയായ ഭാര്യയെക്കണ്ട് 'അനുഗ്രഹം' വാങ്ങണമെന്ന ഒരു ഇംഗ്ലീഷുകാരന് സുഹൃത്തിന്റെ നിര്‍ബന്ധത്തിനു ഹിക്കി ആദ്യം വഴങ്ങിയെങ്കിലും മനസ്സാക്ഷി നോവിച്ചപ്പോള്‍ അവസാനനിമിഷം പിന്‍വാങ്ങിയത് ആന്‍ഡ്രൂ ഒടിസ്സിന്റെ കൃതിയില്‍ വിവരിക്കുന്നുണ്ട്.
തകര്‍ച്ചയുടെ തുടക്കം
ഗവര്‍ണര്‍ ജനറല്‍, അതിശക്തനും സമ്പന്നനുമായ ആദ്യ പ്രൊട്ടസ്റ്റന്റ് മിഷനറി റവ.ജോണ്‍ സഖറിയ കിര്‍നാന്‍ഡര്‍, ജഡ്ജ് എലിജ ഇന്‍പെ തുടങ്ങി നിരവധി വമ്പന്‍ സ്രാവുകളെ ഹിക്കി തന്റെ കണ്ണും കാതുമില്ലാത്ത വിമര്‍ശനങ്ങളിലൂടെ ശത്രുക്കളാക്കിയിരുന്നു. അഴിമതികളിലൂടെ അതിസമ്പന്നനായിരുന്നു പുരോഹിതന് കിര്‍നാന്‍ഡര്‍. പത്രവിതരണത്തിന് ഏറെ സഹായകമായിരുന്ന പോസ്റ്റ് ഓഫീസ് സൗജന്യവും അനുമതിയും റദ്ദാക്കപ്പെട്ടത് അവരുടെ ഇടപെടലിന്റെ ഫലമായായിരുന്നു. ഇതു മറികടക്കാന്‍ ഹിക്കി നേരിട്ട് ആളുകള്‍ക്ക് പത്രമെത്തിക്കാന്‍ വില്പനക്കാരെ നിയോഗിക്കുകയും പരസ്യങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പത്രവില്പന കൂടുകപോലും ചെയ്തു. എന്നാല്‍, വേറെ രീതിയിലാണ് ശത്രുക്കള്‍ പ്രതികരിച്ചത്. ഹിക്കിയുടെ വീടിനു നേരെ ആക്രമണവും അദ്ദേഹത്തെ വധിക്കാന്‍ ശ്രമവും നടന്നു. ശത്രുക്കളെ നേരിടാന്‍ അദ്ദേഹത്തിന് വീടിനുപുറത്തു സായുധ കാവല്ക്കാരെ നിയോഗിക്കേണ്ടിവന്നു.
ഗവര്‍ണര്‍ ജനറല്‍ക്കെതിരെ കലാപം നടത്തണമെന്നും അദ്ദേഹത്തിനു വേണ്ടി യുദ്ധം ചെയ്യരുതെന്നും ഹിക്കി പത്രത്തിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ ആഹ്വാനം ചെയ്തത് കടന്ന കൈ ആയെന്നു സകലര്‍ക്കും അഭിപ്രായമുണ്ടായെങ്കിലും ഹിക്കി തെല്ലും വഴങ്ങിയില്ല. ലക്ഷങ്ങള്‍ മരിച്ച കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമകാലത്തുപോലും നികുതി കുറക്കാന്‍ കൂട്ടാക്കാതിരുന്ന ഹേസ്റ്റിങ്ങ്സിനെതിരായ ജനരോഷം ഹിക്കിയുടെ എഴുത്തില്‍ പ്രതിഫലിക്കുക കൂടി ചെയതപ്പോള്‍ സംഭവിക്കേണ്ടതു സംഭവിച്ചു. ഹിക്കി അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യദ്രോഹം, വ്യക്തിഹത്യ, കലാപാഹ്വാനം തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ഹിക്കിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനു ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായി. ജാമ്യം നാല്പതിനായിരം രൂപയായിരുന്നു. അത്രയും വലിയ തുക കെട്ടിവയ്ക്കാന്‍ കഴിയില്ലെന്നതുകൊണ്ട് ഹിക്കി ജയിലില്‍ തുടരേണ്ടി വന്നു.
ഇംഗ്ലീഷ് നിയമങ്ങളുടെ ചില സവിശേഷതകള്‍ കാരണം, ജയിലിലാണെങ്കിലും ഹിക്കി പത്രം തുടര്‍ന്നും നടത്തി. വിമര്‍ശനങ്ങളും തുടര്‍ന്നു. ജഡ്ജിനെപ്പോലും വെറുതെ വിട്ടില്ല. കഠിനമായ വാക്കുകളിലാണ് അവരെയെല്ലാം വിമര്‍ശിച്ചിരുന്നത്. ഹിക്കി നടത്തിയ നിയമയുദ്ധം നിയമചരിത്രത്തിലെ ഒരു വലിയ അധ്യായം തന്നെയായി. ഭരണാധികാരികള്‍ ഭീഷണിപ്പെടുത്തുന്നതു കൊണ്ടു തനിക്ക് അഭിഭാഷകരുടെ സഹായമേ ലഭിക്കുന്നില്ല എന്ന് ഹിക്കി പരാതിപ്പെടുന്നുണ്ടായിരുന്നു. ഒന്നും ഫലപ്രദമായില്ല. അതിനിടെ ഹിക്കിയുടെ ആക്രമണങ്ങളില്‍ പൊറുതി മുട്ടിയ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹാസ്റ്റിങസ് ഹിക്കിക്കെതിരെ മാനനഷ്ടത്തിന് ഒരു കേസ് കുടി ഫയല്‍ ചെയ്തു. നേരത്തെ അദ്ദേഹം ഫയലാക്കിയ ക്രിമിനല്‍ മാനനഷ്ടക്കേസ്സില്‍ ഹിക്കി കഷ്ടിച്ച് തടിയൂരിയിരുന്നു. വീണ്ടും വന്നതു സിവില്‍ മാനഹാനിയാണ്. നഷ്ടപരിഹാരമാണ് വാറന്‍ ഹാസ്റ്റിങസ് ആവശ്യപ്പെട്ടത്. കേസ്സില്‍ നിന്നു ഒഴിഞ്ഞുമാറാനും കോടതിയില്‍ വരാതിരിക്കാനുമെല്ലാം ഹിക്കി പല വിദ്യകള്‍ പ്രയോഗിച്ചുനോക്കിയെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവില്‍ അദ്ദേഹം പരാതിക്കാരന് നഷ്ടപരിഹാരമായി അയ്യായിരം രൂപ നല്‍കണമെന്ന വിധി വന്നതോടെ ഹിക്കി പൂര്‍ണമായി തകര്‍ന്നുപോയി. വക്കീലിനു കൊടുക്കാന്‍ നൂറു രൂപ ഇല്ലാതിരുന്നപ്പോഴാണ് ആ വിധി. തീര്‍ത്തും പാപ്പരായിരുന്ന ഹിക്കി തന്നെ പാപ്പരായി പ്രഖ്യാപിക്കമെന്ന് ആവശ്യപ്പെടാന്‍ നേരത്തെയൊന്നും സന്നദ്ധനായിരുന്നില്ല. ഒടുവില്‍ അതിനും തയ്യാറായി. പാപ്പരായവര്‍ക്ക് ജയിലിലും ജോലി ചെയ്യാന്‍ ബ്രിട്ടീഷ് നിയമം അനുവദിച്ചിരുന്നു. അതാണ് ഹിക്കിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്. പക്ഷേ, ഇതൊന്നും ഹിക്കിയെ രക്ഷിക്കാന്‍ പര്യാപ്തമായില്ല. വാറന്‍ ഹേസ്റ്റിങ്സ് പിന്നെയും കേസ്സുകള്‍ ഹിക്കിയുടേ മേല്‍ ചൊരിഞ്ഞു. ഹിക്കിയുടെ പ്രസ് കണ്ടുകെട്ടി ലേലം ചെയ്യാന്‍ ജഡ്ജ് വിധിച്ചതോടെ ഹിക്കിക്ക് നില്ക്കക്കള്ളി ഇല്ലാതായി. നിസ്സാരസംഖ്യക്കാണ് പ്രസ് ലേലം ചെയ്തത്. സര്‍ക്കാറില്‍നിന്നു കിട്ടേണ്ടിയിരുന്ന അച്ചടിക്കൂലി നിഷേധിക്കപ്പെട്ടു. ഹിക്കിയെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിച്ചു എന്നു ചുരുക്കം. പക്ഷേ, ഹിക്കിയുടെ മനസ്സ് തകര്‍ന്നില്ല.
വാറന്‍ ഹാസ്റ്റിങ്സിന്റെ ദയ
ഹിക്കി തീര്‍ത്തും നിര്ദ്ദനനും നിരാവലംബനും ആയതോടെ ഗവര്‍ണര്‍ ജനറല്‍ കുറേശ്ശെയായി ഹിക്കിയോട് ദയയും പരിഗണനയും കാട്ടിത്തുടങ്ങി. അദ്ദേഹത്തിന്റെ കിട്ടേണ്ട നഷ്ടപരിഹാരത്തുകയില്‍ കുറവുവരുത്താന്‍ സന്നദ്ധനായി. ഹിക്കി ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. നഷ്ടപരിഹാരം കൊടുക്കാത്തതിനുള്ള തടവാണ് അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത്. പക്ഷേ, വാറന്‍ ഹാസ്റ്റിങ്സിന്റെ നഷ്ടപരിഹാരം കൊടുത്താലും ജയില്‍ വിടാന്‍ പറ്റുമായിരുന്നില്ല. കാരണം, വേറെ ഒന്നു രണ്ട് മാനഹാനിക്കേസ്സുകളിലും അദ്ദേഹം പിഴ അടക്കേണ്ടതുണ്ടായിരുന്നു. വില്ക്കാന് അദ്ദേഹത്തിന് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. മക്കളെപ്പാര്പ്പിക്കാന് ഇടമില്ലാതെ ജയിലില്‍ അദ്ദേഹത്തോടൊപ്പം കഴിയാന്‍ അനുമതി വാങ്ങുകയായിരുന്നു. ജയിലില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിവിറ്റാണ് അദ്ദേഹം മക്കളെ പോറ്റിയിരുന്നതെന്ന് ആന്‍ഡ്രൂ ഒടിസ് എഴുതിയിട്ടുണ്ട്.
![]() |
വാറന്‍ ഹാസ്റ്റിങ്സ് |
സര്‍ക്കാറില്‍നിന്ന് അച്ചടിക്കൂലിയായി ലഭിക്കേണ്ട തുകയ്ക്കു വേണ്ടി നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹം അവകാശപ്പെട്ടതിന്റെ വളരെ ചെറിയ സംഖ്യയേ അവര്‍ അനുവദിച്ചുള്ളൂ. ഒടുവില്‍, വാറന്‍ ഹാസ്റ്റിങ്സ് ഇംഗ്ളണ്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചപ്പോള്‍ അവസാനം ചെയ്ത നല്ല കാര്യം ഹിക്കിയുടെ പിഴകള്‍ എഴുതിത്തള്ളുകയായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹം 1783 സപ്തംബറില്‍ മോചിതനായി. രണ്ടുവര്‍ഷവും മൂന്നു മാസവുമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. പത്രം നടത്തിയതാകട്ടെ കഷ്ടിച്ച് രണ്ടു വര്‍ഷവും.
ജയില്‍മോചിതനായ ശേഷം പത്രം പുനരാരംഭിക്കാന്‍ ഹിക്കി കാര്യമായ ശ്രമം നടത്തിയെന്നും ആറേഴു ലക്കങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നും പലരും പറയുന്നുണ്ടെങ്കിലും ഇതിന് ഒരു തെളിവും ഇപ്പോള്‍ അവശേഷിക്കുന്നില്ലന്ന് ആന്‍ഡ്രു ഒടിസ് എഴുതി. കടത്തില്‍ മുങ്ങിക്കഴിയുകയായിരുന്ന ഹിക്കി എങ്ങനെ പത്രം തുടങ്ങാനാണ്! പക്ഷേ, അതിനുള്ള ആവേശം അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല. പത്രം തുടങ്ങാനുള്ള പണം സ്വരൂപിക്കാനുള്ള അമിതാവേശത്തില്‍ ഒരു ബ്ലാക്മെയ്ലിങ്ങ് കേസ്സില്‍ ചെന്നു പെട്ട ിരുന്നു. എ ബൈസ്റ്റാന്‍ഡര്‍ എന്ന പേരില്‍ ഹിക്കിയുടെ പത്രത്തില്‍ വില്യം യങ് എന്ന ആള് എഴുതിയ കുറിപ്പുകളുടെ പേരില്‍ ഒരു മാനനഷ്ടക്കേസ്സില്‍ ഹിക്കി ശിക്ഷിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തില്‍ വേണമെങ്കില്‍ ഹിക്കിക്ക് എഴുതിയ ആളുടെ പേരു വെളിപ്പെടുത്താമായിരുന്നു. വില്യം യങ് എഴുതിയ കത്തുകള്‍ ഹിക്കിയുടെ കൈവശമുണ്ടായിരുന്നു. പക്ഷേ, ഹിക്കി അതു ചെയ്തില്ല. ചെയ്തിരുന്നുവെങ്കില്‍ ആ കേസ്സില്‍ ഹിക്കിക്ക് ഒരാഴ്ചയിലേറെ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ശിക്ഷ കഴിഞ്ഞ്് ഹിക്കി പാപ്പരായി നില്‍ക്കുമ്പോഴാണ് വില്യം യങ് സ്വദേശത്തേക്കു മടങ്ങുന്ന കാര്യം അറിഞ്ഞത്. ഹിക്കി അയാളുടെ സഹായം തേടി. അയാള്‍ വഴങ്ങിയില്ല. സങ്കടവും ദേഷ്യയും ഹിക്കിയെ ഭ്രാന്തനാക്കി. ഹിക്കി അയാളെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. തന്നെ സഹായിച്ചില്ലെങ്കില്‍ പഴയ രേഖകള്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. നാട്ടിലേക്കു മടങ്ങാനുള്ള അനുമതി റദ്ദാക്കാനാവും എന്നാണ് ഹിക്കി കരുതിയത്. അതു സാധിച്ചില്ല. വില്യം യങ് സ്വദേശത്തേക്കു മടങ്ങിയെന്നു മാത്രമല്ല, ഹിക്കിയുമായി തനിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ഒരു വിവരവും അദ്ദേഹത്തിനു പ്രസിദ്ധീകരണത്തിനു നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുന്ന കത്ത്, ദി ഇന്ത്യാ ഗസറ്റിന് നല്കി. ഹിക്കിയുടെ ശത്രുക്കള്‍ ചേര്‍ന്ന് ആരംഭിച്ച പത്രമായിരുന്നു ദി ഇന്ത്യ ഗസറ്റ്.
കടലില്‍ അന്ത്യം
വെറും രണ്ടു വര്‍ഷത്തെ പത്രപ്രവര്‍ത്തനംകൊണ്ട് അധികാരിവര്‍ഗത്തെ വിറപ്പിച്ച ആ പത്രാധിപരുടെ ജീവിതം വലിയ ദുരുന്തമായാണ് പര്യവസാനിച്ചത്. ആരോടാണോ ആ പത്രം ആദ്യവസാനം പൊരുതിയോ ആ വാറന്‍ ഹാസ്റ്റിങ്സിന്റെ സഹായം വേണ്ടിവന്നു പത്രാധിപര്‍ക്ക് ജയിലിലില്നിന്നും കടക്കെണിയില്‍നിന്നും മോചിതനാകാന്‍.
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു വഴിയും കണ്ടെത്താന്‍ ഹിക്കിക്കു കഴിഞ്ഞിരുന്നില്ല. ഏതോ കടം അടച്ചുതീര്‍ത്തില്ലെന്ന കുറ്റത്തിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുക കൂടിയുണ്ടായി. എന്തായാലും, ജാമ്യത്തിലിറങ്ങാനായി.
1730-ല്‍ ജനിച്ചു എന്ന കണക്കനുസരിച്ച് ഹിക്കി അപ്പോഴേക്കും അറുപത്തഞ്ച് പിന്നിട്ടിരുന്നു. രോഗബാധിതനും ദുര്‍ബലനുമായിരുന്നു. ജീവിക്കാന്‍ ഗതിയില്ലാത്ത ഒരു ഭിക്ഷക്കാരനെപ്പോലെ പണത്തിനു അലഞ്ഞുതിരിഞ്ഞു. അങ്ങനെ നില്‍ക്കെ അദ്ദേഹം ചൈനയിലേക്കു പുറപ്പെട്ട ഒരു വ്യാപാരക്കപ്പലില്‍ കയറിപ്പറ്റി.തിരിച്ചുവരുമ്പോള്‍ വില്പനയ്ക്ക് പറ്റിയ പലതും കൊണ്ടുവരാനായിരുന്നു ഉദ്ദേശ്യം.കാന്റണിലേക്കുള്ള വഴിയില്‍ ദക്ഷിണ ചൈനയയോട് അടുത്തുകൊണ്ടിരിക്കെ ഹിക്കി കപ്പലില്‍ തളര്‍ന്നുവീണു മരണമടഞ്ഞു. കപ്പലിലെ പതിവ് ചടങ്ങുകള്‍ക്കു ശേഷം ദേഹം കടലിലാഴ്ത്തുകയും ചെയ്തു.
ഉണ്ടായത്.
ഹിക്കിയുടെ കുടുംബത്തിന് എന്തു സംഭവിച്ചു? ആര്‍ക്കുമറിയില്ല. ഭാര്യ ഇന്ത്യക്കാരിയാണെന്നും പന്ത്രണ്ട് മക്കള്‍ അവര്‍ക്കുണ്ടായിരുന്നു എന്നും പലരും എഴുതിയിട്ടുണ്ട്. ആന്‍ഡ്രൂ ഒടിസ്സിന് രണ്ട് മക്കളെക്കുറിച്ചേ അറിയാന്‍ കഴിഞ്ഞിട്ടുള്ളു. അവരുടെ പിന്ഗാമികളെക്കുറിച്ചൊന്നും ആര്‍ക്കും അറിയില്ല..
വാറന്‍ ഹാസ്റ്റിങ്സിന്റെ ദുര്യോഗം
ഹിക്കിയെ നശിപ്പിച്ച വാറന്‍ ഹാസ്റ്റിങ്സിനെ ആ സംഭവങ്ങള്‍ ഒരു ശാപം പോലെ പിന്തുടര്ന്നു. പത്തുവര്‍ഷം ബംഗാളിന്റെയും അന്നത്തെ ബ്രിട്ടിഷ് ഭരണത്തിന്റെയും രാജാവായിരുന്ന വാറന്‍ ഹാസ്റ്റിങ്ങിനെതിരെ പ്രമുഖ പാര്‍ലമെന്റേറിയനായ എഡ്മന്‍ഡ് ബര്‍ക്ക് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ഇംപീച്മെന്റ്ിന് നോട്ടീസ് കൊടുക്കുകയും ചെയ്തു. ബംഗാളിലായിരുന്നപ്പോള്‍ ഹിക്കി തന്റെ പത്രത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും പാര്‍ലമെന്റ് നീണ്ട ഏഴു വര്‍ഷം ചര്‍ച്ച ചെയ്തു. പൊതുസഭ ഹാസ്റ്റിങ്സ് കുറ്റവാളിയാണെന്നു വിധിച്ചു. പക്ഷേ, പ്രഭുസഭ ഹാസ്റ്റിങ്സിനെ വെറുതെ വിട്ടു. എങ്കിലും, അദ്ദേഹത്തിന്റെ സമ്പാദ്യം ഏതാണ്ട് മുഴുക്കെ കേസ് നടത്തിപ്പിന് ചെലവായിരുന്നു. മാത്രവുമല്ല, വിചാരണയിലെ വിജയം അദ്ദേഹത്തിന്റെ യശസ്സ് ഒട്ടും വര്‍ദ്ധിപ്പിച്ചുമില്ല. പക്ഷേ, ഒരു കാര്യം ഇന്ത്യക്കാരെങ്കിലും ഓര്‍ക്കുന്നു. ഹാസ്റ്റിങ്ങിന്റെ ശ്രമഫലമായാണ് ഭഗവദ്ഗീത ആദ്യമായി ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്യപ്പെട്ടത്്. ചാള്‍സ് വില്കിന്സ്് തര്‍ജമ ചെയ്ത ഭഗവദ് ഗീത 1785-ല്‍ പുറത്തിറങ്ങിയത്് വാറന്‍ ഹാസ്റ്റിങ്സിന്റെ ആമുഖത്തോടെയാണ്.
വിവരശേഖരം കഠിനം
18-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ശേഖരിക്കുക എളുപ്പമല്ല. കല്‍ക്കത്തയില്‍ പതിറ്റാണ്ടുകളായി ജീവിക്കുന്ന തങ്കപ്പന് നായര്‍ക്കും തരുണ്‍ കുമാര്‍ മുഖോപദ്ധ്യായക്കും ലഭിച്ച പരിഗണനയൊന്നും അധികൃതരില്‍നിന്ന് വിദേശിയായ ആന്‍ഡ്രൂ ഒടിസ്സിനു ലഭിക്കുകയുണ്ടായില്ല. ഒടിസ് തന്നെ ഇക്കാര്യം അദ്ദേഹത്തിന്റെ പുസ്തകമിറങ്ങിയ ശേഷം എഴുതിയ ബ്ലോഗുകളില്‍ വിവരിക്കുന്നുണ്ട്്്. ബ്രിട്ടനിലായിരുന്നു തന്റെ സ്കോളര്‍ഷിപ്പ് എങ്കില്‍ അതു പൂര്‍ത്തിയാക്കാന്‍ ഒരു മാസമേ വേണ്ടി വരുമായിരുന്നുള്ളൂ. ഇന്ത്യയില്‍ അതിനു അഞ്ചു വര്‍ഷമെടുത്തു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
1847-ല്‍ തലശ്ശേരിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറക്കിയ ആദ്യമലയാള പ്രസിദ്ധീകരണങ്ങളുടെ രാജ്യസമാചാരം, പശ്ചിമോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെം കോപ്പികള്‍ കിട്ടുക അസാധ്യമാണെങ്കിലും അതിനും മുക്കാല്‍ നൂറ്റാണ്ട് മുമ്പിറങ്ങിയ ഹിക്കീസ് ബംഗാള്‍ ഗസറ്റ് വായിക്കാനാവുമെന്നത് അത്ഭുതം തന്നെയാണ്. കല്‍ക്കത്ത ലൈബ്രറിയില്‍ ധാരാളം പ്രതികള്‍ സൂക്ഷിച്ചിരിപ്പുണ്ട്. ഹിക്കിയുടെ പ്രസിദ്ധീകരണങ്ങള്‍ ഡിജിറ്റൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താന്‍ മൂന്നു തവണ സമര്‍പ്പിച്ച അപേക്ഷകള്‍ അധികൃതര്‍ തിരസ്കരിച്ച കാര്യം ഒടിസ് എടുത്തുപറയുന്നുണ്ട്. ഇതിനേക്കാള്‍ പഴക്കമുള്ള ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങളുടെ നൂറുകണക്കിന് പിഡിഎഫ് പേജുകളുടെ പ്രിന്റൗട്ട് ഫീസടച്ചാല്‍ അപ്പോള്‍ തന്നെ കൈയില്‍ കിട്ടുമായിരുന്നു. ഇതു പറഞ്ഞിട്ട് കൊല്‍ക്കൊത്തയിലെ ലൈബ്രേറിയന്മാര് വിശ്വസിച്ചില്ലെന്ന് ഒടിസ് എഴുതിയിട്ടുണ്ട്.
ബംഗാള്‍ ഗസറ്റ് പത്രത്തിന്റെ നിരവധി കോപ്പികള്‍ പല സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ലഭ്യമാണ്്. യൂണിവേഴ്സിറ്റി ഓഫ് ഹീഡല്ബര്ഗ് (ജര്‍മനി), , യൂനിവേഴ്സിറ്റി ഒാഫ് കാലിേേഫാര്‍ണിയ, ദി ബ്രിട്ടീഷ് ലൈബ്രറി, ദി യൂണിവേഴ്സിറ്റി ഓഫ് മെല്‍ബോണ്‍, ദി ഹൈക്കോര്‍ട്ട് ഓഫ് കല്‍ക്കത്ത, ദി നാഷനല്‍ ലൈ്ബ്രറി ഓഫ് ഇന്ത്യ എന്നിവ ഇതില്‍ ചിലതാണ്. പല യൂണിവേഴ്സിറ്റികളും ഓണ്‍ലൈനായി ഇവ ലഭ്യമാണ്്.
ഹിക്കി നടത്തിയ യുദ്ധങ്ങളുടെ സമഗ്രമായ വിവരണം കൊണ്ടു സമ്പന്നമാണ് ആന്‍ഡ്രൂ ഒടിസിന്റെ കൃതി. ഹിക്കിയുടെ മുഖ്യ എതിരാളിയായിരുന്ന വാറന്‍ ഹാസ്റ്റിങ്സിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്തതിന്റെ വിശദാംശങ്ങളും ആന്‍ഡ്രൂ ഒടിസ്സിന്റെ ഗ്രന്ഥത്തിലുണ്ട്. ഒരു കാര്യത്തില്‍ ഒടിസിന്റെ കൃതിയേക്കാള്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് തങ്കപ്പന്‍നായരുടെ കൃതി. ഇരുനൂറിലേറെ പേജുള്ള കൃതിയില്‍ എഴുപതിലേറെ പേജുകള്‍ ഹിക്കിയുടെ ലേഖനങ്ങളും വാര്‍ത്തകളുമാണ്.
(1) Hicky's Bengal Gazatte- Untold story of India's first newspaper – Andrews Otis, Tranquebar Publications
(2) ഹിക്കീസ് ബംഗാള്‍ ഗസറ്റ് ഒരു ആഴ്ചപ്പത്രമായിരുന്നു. പല ലക്കങ്ങളും മുടങ്ങിയിട്ടുമുണ്ട്.
(3) മെമോയ്സ് ഒഫ് വില്യം ഹിക്കി എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇ ബുക്ക് ഇന്റര്‍നെറ്റില്‍ വായിക്കാനാകും.
(4) ഹിക്കി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അസത്യമാണ് എന്ന് ഇംഗ്ളീഷുകാരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഹിക്കിക്കെതിരെ നടത്തിയ കേസ്സിന്റെ വിചാരണ കിന്നാന്ഡര് പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിരുന്നു. The trayal and conviction of James augustus Hichy - പുസ്തകം ഇ ബുക്ക് ആയി ലഭ്യമാണ്.
തങ്കപ്പന് നായര്‍ കൊല്‍ക്കൊത്തയുടെ 'നഗ്നപാദ ചരിത്രകാരന്'
തങ്കപ്പന് നായര്‍ ആറു പതിറ്റാണ്ടിനു ശേഷം കൊല്‍ക്കൊത്തയില്‍ നിന്ന് കേരളത്തിലേക്കു മടങ്ങുകയാണെന്ന വാര്‍ത്ത പരന്നപ്പോള്‍ അവിടത്തെ പല ഇംഗ്്ളീഷ് ദിനപത്രങ്ങളും അദ്ദേഹത്തെക്കുറിച്ച്് നീണ്ട ഫീച്ചറുകള്തന്നെ പ്രസിദ്ധീകരിച്ചു. അതില്‍, ചിലര്‍ നല്കിയ വിശേഷണമാണ് 'നഗ്നപാദ ചരിത്രകാരന്' എന്നത്. നഗ്നപാദന് നാട്ടിന്പുറത്തുകാരന് എന്നേ അര്‍ത്ഥമുള്ളൂ.
എറണാകുളം മഞ്ഞപ്രയില്നിന്ന് ആറു പതിറ്റാണ്ടു മുമ്പ് ജോലി നേടി കല്‍ക്കത്തയിലെത്തി ടൈപ്പിസ്റ്റായി തുടങ്ങിയ തങ്കപ്പന്നായര് താനറിയാതെ തന്നെ ഒരു ചരിത്രകാരനാവുകയായിരുന്നു. അദ്ദേഹം, കോട്ടും ടൈയും ധരിച്ച് കാറില്‍ പറക്കുന്ന ഒരു അക്കദമിക് ചരിത്രകാരനായിരുന്നില്ല. ഒരു സാധാരണക്കാരനായി തെരുവിലൂടെ നടക്കുന്നതു കണ്ടാല്‍, അറുപത്തഞ്ച് ചരിത്രപുസ്തകങ്ങള്‍ എഴുതിയ ആ മഹാപ്രതിഭ തന്നെയാണോ ഇതെന്ന് ആരും സംശയിച്ചുപോകും.
ചെറിയ കുറെ പുസ്തകങ്ങള്‍ വല്ല വിധവും തട്ടിക്കൂട്ടിയതാവും എന്ന മുന്‍വിധിയോടെ തങ്കപ്പന് നായരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചവര്‍ ഞെട്ടിയിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും വാല്യങ്ങളുള്ളതാണ് പല കൃതികളും. ഏതാണ്ട് എല്ലാം ചരിത്രാന്വേഷണങ്ങളാണ്. ആ ചരിത്രാന്വേഷണത്വരയുടെ ഭാഗമായാണ് അദ്ദേഹം, ഇന്ത്യയില്‍ ആദ്യമായി ഒരു പത്രം തുടങ്ങിയ ജെയിംസ് അഗസ്റ്റസ് ഹിക്കിയെക്കുറിച്ച് പഠിച്ചതും. യൂണിവേഴ്സിറ്റി ഗവേഷകര്‍ പാലിക്കുന്ന രീതികളെല്ലാം മുറുകെപ്പിടിച്ചാണ് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുന്നത്. ഒരു ഉദാഹരണം-പുതുയുഗ ഗവേഷകരില്‍ ഒരാളായ ആന്‍ഡ്രൂ ഒടിസ് രചിച്ച ജെയിംസ് അഗസ്റ്റസ് ഹിക്കി ഗ്രന്ഥത്തില്‍ ഇന്‍ഡക്സ് എന്നൊരു സംഗതിയേ ഇല്ല. എന്തിനെക്കുറിച്ച് ഏതു പേജില്‍ വായിക്കാം എന്ന സൂചനയാണ് ഇന്‍ഡക്സ്. പതിനാറു കൊല്ലം മുമ്പ് തങ്കപ്പന് നായര്‍ ഹിക്കിയെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ സുദിര്‍ഘമായ ഇന്‍ഡക്സ് ഉണ്ട്. വിവരശേഖരണത്തിലും അതിന്റെ ക്രമീകരണത്തിലും അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തുന്നു.
വൈവിദ്ധ്യമാര്‍ന്നതാണ് അദ്ദേഹത്തിന്റെ വിഷയങ്ങളെല്ലാം. അദ്ദേഹം തേടിയ വിഷയങ്ങള്‍ മറ്റേതെങ്കിലും നഗരത്തില്‍ ഏതെങ്കിലും ചരിത്രാന്വേഷകര്‍ തേടിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. നഗരത്തിലെ റോഡുകളുടെ ചരിത്രം മൂന്നു വാല്യങ്ങളിലായി എഴുതപ്പെട്ടത് കൊല്ക്കൊത്തയിലല്ലാതെ മറ്റെങ്ങുണ്ട്? അതാണ് തങ്കപ്പന്‍നായരുടെ പ്രത്യേകത. കല്‍ക്കത്തയിലെ ദക്ഷിണേന്ത്യക്കാരുടെ ചരിത്രം, ആദ്യകാല ലൈബ്രറികളുടെ ചരിത്രം, ബ്രിട്ടീഷ് ഭരണകാലത്ത് മരിച്ചവരെക്കുറിച്ച് അന്വേഷണം, കൊല്‍ക്കൊത്ത എന്ന പേരിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പഠനം, 17ാം നൂറ്റാണ്ടിലെ കല്‍ക്കത്ത, 18ാം നൂറ്റാണ്ടിലെ കല്‍ക്കത്ത, ബ്രിട്ടീഷ് ആരംഭകാലം, മാധ്യമചരിത്രം, കല്‍ക്കത്ത ഹൈക്കോടതിയുടെ ചരിത്രം, കോര്പ്പറേഷന് ചരിത്രം ..... അങ്ങനെ പോകുന്നു തങ്കപ്പന് നായരുടെ അന്വേഷണങ്ങള്‍. ഏറ്റവും ഒടുവിലത്തെ പുസ്തകമാണ് ഗാന്ധിജി ഇന്‍ കല്‍ക്കത്ത. ഗാന്ധിജിയുടെ കല്‍ക്കത്ത പര്യടനങ്ങള്‍ പത്രങ്ങള്‍ പലവട്ടം ആഘോഷപൂര്‍വം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. 'അതല്ല, ആരും എഴുതാത്തതാണ് ഞാന്‍ എഴുതിയിട്ടുള്ളത്'- തങ്കപ്പന് നായര്‍ ഈ ലേഖകനോട് പറഞ്ഞു.
![]() | ||
തങ്കപ്പന് നായരും ഭാര്യ സീതയും |
തങ്കപ്പന്നായര് വീട്ടിലാണോ താമസം അതല്ല കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയാണോ എന്നാരും സംശയിച്ചുപോകുമായിരുന്നു ആ കാലത്ത്്. ലൈബ്രറിയിലോ അവിടത്തെ കാന്റീനിലോ അദ്ദേഹത്തെ കാണാതിരിക്കുക അവധിദിവസങ്ങളില്‍ മാത്രമാണ്. വീട്ടില്‍നിന്നു നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ. ആ ലൈബ്രറിയും കൊല്‍ക്കൊത്തയിലെ വിപുലമായ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയെല്ലാം ഉറവിടം.
പല പല ചെറു ജോലികള്‍, ആന്ത്രോപോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ നിയമനം, ഷില്ലോങ്ങിലെ സേവനം, ഷില്ലോങ് സെന്റ് ആന്റണീസ് കോളേജില്‍ ചരിത്രബിരുദത്തിനു പഠനം, തുടര്‍ന്ന് അനന്തമായ ചരിത്രാന്വേഷണം....അതിനിടെ നിയമവിദ്യാഭ്യാസവും ബിരുദവും, ഇടയ്ക്ക്് ജോലി രാജിവച്ച് ഒരു പത്രത്തില്‍ ബോംബെ ലേഖകനായി സേവനം-1966 മുതല്‍ 80 വരെ പത്രപ്രവര്‍ത്തനം- എല്ലാറ്റിനുമിടയില്‍ 65 തടിയന് പുസ്തകങ്ങളുടെ രചന. തങ്കപ്പന് നായരുടെ ഈ സംഭവബഹുല ദീര്ഘജീവിതംതന്നെ ഒരു ജീവചരിത്രകൃതിക്കുള്ള വിഷയമാണ്. ഒരു പക്ഷേ അതെഴുതാനും തങ്കപ്പന്നായര് തന്നെ വേണ്ടി വന്നേക്കാം.
കല്‍ക്കത്തയിലെ ഏറ്റവും വലിയ പുസ്തകശേഖരത്തിന്റെ ഉടമ കൂടിയായിരുന്നു തങ്കപ്പന്നായര്. പുസ്തകശേഖരം കൊല്‍ക്കൊത്ത മുന്സിപ്പാല് കൗണ്‍സില്‍ ലൈബ്രറിക്ക് കൈമാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി അതിനെതിരെ രംഗത്തു വന്നു. അതു കമ്യൂണിസ്റ്റ് സര്‍ക്കാറിന് നല്കലാവുമെന്നായിരുന്നു മമതയുടെ വാദം. തുടര്‍ന്നു പലരും പല വലിയ ഓഫറുകളുമായി വന്നെങ്കിലും തങ്കപ്പന്നായര് മടിച്ചുനിന്നു. ഒടുവില്‍ ബ്രിട്ടീഷ് ലൈബ്രറി പതിനൊന്നു ലക്ഷം രൂപ നല്കി പുസ്തകം ഏറ്റെടുത്തു. അതില്‍ അഞ്ചു ലക്ഷമെടുത്താണ് ചേന്ദമംഗലത്ത് വീടുണ്ടാക്കിയത്.
![]() |
തങ്കപ്പന്നായര് ഭവാനിപുരിലെ വീട്ടില്‍ |
(മാധ്യമം ആഴ്ചപ്പതിപ്പില്‍ 2019 ഡിസംബര്‍ 9 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)
-
Tuesday, 26 November 2019
ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്
അപശബ്ദം
എന്‍പിയാര്‍
ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്
ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക്് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരദ് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസ്സില്‍ കോണ്‍ഗ്രസ്സിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍രും ഒരു കാര്യം മനസ്സിലായിക്കാണണം. ബി.ജെ.പി യില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്.
ബി.ജെ.പിയെ തോല്‍പ്പിച്ച്്് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന് എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാഞ്ഞതുകൊണ്ട് വെച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരുവിട്ടിട്ടൊന്നും കാര്യമില്ല.
ബുദ്ധിയും കൗശലവുമാണ് ജയത്തിന് ആധാരമെന്നത് വെറും തെറ്റിദ്ധാരണയാണ്. സത്യം, ശരി, തത്ത്വദീക്ഷ, നിയമം, ഭരണഘടന തുടങ്ങിയവയെ ഒന്നും ഒട്ടും വിലവെക്കരുത്. കാര്യം നേടാന്‍ ചെയ്യേണ്ടതെന്തും ചെയ്യണം. നിയമമോ തത്ത്വമോ ഭരണഘടനയോ മറ്റോ എതിരു നില്ക്കുന്നുണ്ടെങ്കില് അതിനെ മറികടക്കാന്‍ കുറുക്കുവഴി തേടാം. പണം കൊടുക്കണമെങ്കില്‍ കൊടുക്കാം. തല്ലണമെങ്കില്‍ തല്ലാം, കൊല്ലണമെങ്കില്‍ കൊല്ലാം. 70,000 കോടി കട്ടതിന് ജയിലില്‍ ഇടും എന്നു പറഞ്ഞുപോയല്ലോ എന്നൊന്നും ചിന്തിക്കരുത്. ആ കട്ടവനെ ഉപമുഖ്യമന്ത്രിയാക്കാം. അത്രയേ ഉള്ളൂ. ഇതിനു ചുമ്മാ ചാണക്യനെയും ചാര്‍വാകനെയും കണാദനെയും ഒന്നും കൂട്ടുപിടിക്കേണ്ട കാര്യമില്ല.
കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തു ചെയ്യാനും ശങ്കയാണ്, പണ്ടേ. അടിസ്ഥാനപരമായി എന്‍.സി.പിയും കോണ്ഗ്രസ്സുതന്നെയാണല്ലോ. ഇവര്‍ക്കും ശങ്ക വിട്ട നേരമില്ല. ചെയ്യുന്നത് ശരിയോ, അതു പ്രയോജനപ്പെടുമോ, തിരിച്ചടി ഉണ്ടാകുമോ, ജനങ്ങള്‍ തെറ്റിദ്ധരിക്കുമോ, ചീത്തപ്പേരാവുമോ തുടങ്ങിയ ചിന്തകള്‍ ഇവരുടെ നെട്ടല്ലിനു കുത്തും. അതുവളഞ്ഞുവരും. ശങ്കയാണ് കുഴപ്പം. നല്ലതു ചെയ്യാനും ശങ്കയാണ്, മോശം ചെയ്യാനും ശങ്കയാണ്. അതു കൊണ്ട് രണ്ടും കാര്യമായൊന്നും ചെയ്യാറില്ല. അങ്ങനെയല്ലാത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു. ശങ്കയില്ലാതെ കുറച്ചു നല്ല കാര്യങ്ങളും കുറെ ചീത്തക്കാര്യങ്ങളും ചെയ്തു. ചീത്തക്കാര്യങ്ങളാണ് ചിലര്‍ക്കു ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കുക എന്നും നമ്മളറിയണം.
വൃദ്ധചാണക്യന് പവാറും അനുയായികളും എത്രയോ വിലപ്പെട്ട സമയമാണ് പാഴാക്കിയത്്്്. ശിവസേനയുമായി കൂട്ടുകൂടുന്നത് തത്ത്വങ്ങള്ക്കെതിരാവുമോ എന്നായിരുന്നു ആദ്യത്തെ ശങ്ക. അതു തീര്‍ക്കാന്‍ കുറെ സമയം കൊന്നു. ഇക്കാലത്ത് ഏതു രാഷ്ട്രീയ മന്ദബുദ്ധിജീവിയാണ് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കുക! ബന്ധം ആവാം. വെറുതെയങ്ങ് ബന്ധപ്പെടാന്‍ പറ്റില്ല. മിനിമം പരിപാടി ഉണ്ടാക്കണം. മിനിമം പരിപാടിയേ! കുറെ ബുദ്ധിജീവികളെയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് രേഖയാക്കി വെച്ചു. പ്രകടനപത്രിക പോലെയാണ് ഇതും. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മറക്കേണ്ട സംഗതികളാണ്. ശിവസേനശിശുക്കള്ക്ക് ഇതൊന്നും അത്ര പരിചയമുള്ളതല്ല. മീശ പിരിച്ചങ്ങനെ നടക്കുകയായിരുന്നു. അവര്‍ ആകെ ഒരു വട്ടമേ ശരിക്കു മഹാരാഷ്്ട്ര ഭരിച്ചിട്ടുള്ളൂ. ബി.ജെ.പിയുമായിരുന്നു അന്നും കൂട്ട്.
വ്യാഴാഴ്ച രാത്രി മന്ത്രിസ്ഥാനവും ഭരണവുമെല്ലാം സ്വപ്നം കണ്ട് ശിശുക്കള്‍ ഉറങ്ങുന്ന നേരത്താണ് ആര്‍ഷഭാരതസംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വടിവാള്‍ വീശിയത്. രാഷ്ട്രപതി ഭരണം റദ്ദാക്കി. രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ് അതു ചെയ്തത്. അത്യാവശ്യം വന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനയില്‍ വകുപ്പുണ്ട്. ഭരണം പിടിക്കുന്നതിലും വലിയ അത്യാവശ്യകാര്യം വേറെ എന്തുണ്ട്? ഭൂരിപക്ഷമുണ്ടോ എന്നൊന്നും നോക്കിയില്ല. ഒരുത്തനെ കാലുമാറ്റാന്‍ കഴിഞ്ഞുവെന്ന വിവരം കിട്ടിയ ഉടനെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ആദ്യം, ഭൂരിപക്ഷം പിന്നീട് എന്നതാണ് ലൈന്‍. ഒരു മാസത്തിനപ്പുറം ഭൂരിപക്ഷം തെളിയിച്ചാല്‍ മതി എന്ന് വിശ്വസ്ത ഗവര്‍ണര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഈ ജാതി ഏര്‍പ്പാടുകളൊന്നും യഥാര്‍ത്ഥ ചാണക്യന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതാണ്. നമ്മള് വെറുതെ ചാണക്യന് എന്നു പറയുന്നുവെന്നേ ഉള്ളൂ.
അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സിനു ചെയ്യാന്‍ കഴിയാത്തതാണ് തങ്ങള്‍ അറുപതു മാസം കൊണ്ട് ചെയ്തതെന്നു മോദിജി പറഞ്ഞതിന്റെ പൊരുളിപ്പോഴേ ജനത്തിനു ശരിക്കും മനസ്സിലായിള്ളൂ. ഇനി സുപ്രിം കോടതിയേ ഉള്ളൂ ശരണം. സുപ്രിം കോടതിക്കു മുമ്പ് കര്‍ണാടകയില്‍ കണ്ട വീറൊന്നും എന്തോ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാണുന്നേയില്ല. അവിടെയും ശങ്ക തുടങ്ങിക്കാണണം. കാത്തിരുന്നു കാണാം.
സംസ്കൃത അസംസ്കൃതര്‍
സംസ്കൃതം ഒരു മതഭാഷയാണ് എന്ന ധരിച്ചുവച്ചിട്ടുള്ളവര്‍ പരക്കെ ഉണ്ട്. മതങ്ങള്‍ പുതിയ ഭാഷയൊന്നും ഉണ്ടാക്കുക പതിവില്ല. ഉള്ള ഭാഷ ഉപയോഗിച്ചല്ലേ മതത്തിന് ജനങ്ങളിലെത്താന്‍ കഴിയൂ. പൗരാണിക ഭാരതത്തിലെ മൂലഭാഷ എന്നാണ് സംസ്കൃതത്തിന്റെ ശബ്ദതാരാവലി അര്‍ത്ഥം.
സംസ്കൃതന്‍ എന്നൊരു വാക്കുമുണ്ട്. പരിഷ്കൃതമാനവന് എന്നും പണ്ഡിതന് എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഇത്രയും ആയാല്‍ കണ്ഫ്യൂഷന് ഉണ്ടാവും. അപ്പോള്‍ സംസ്കൃതത്തിനു വേണ്ടി വാദിക്കുന്നവരായും സംസ്കൃതപ്രേമികളായും നടിക്കുന്ന ആളുകള്‍ സംസ്കൃതര്‍ ആവണമെന്നില്ലേ എന്നതാണ് പ്രശ്നം. ഇല്ല. സംസ്കൃതം പഠിച്ച് പണ്ഡിതനായ ഒരാള്‍ സംസ്കൃതം പഠിപ്പിക്കാന്‍ എത്തുമ്പോള്‍ അവന്റെ ജാതിയും മതവും നോക്കുന്നവര്‍ സംസ്കൃതമാനവന് ആവില്ല. അവര്‍ പരിഷ്കൃതമാനവനോ സംസ്കാരമുള്ളവന് പോലുമോ അല്ല എന്നാണ് ഉത്തരം.
സംസ്കൃതത്തോട് അത്യധികം സ്നേഹബഹുമാനങ്ങളുള്ളവരാണ് സംസ്കൃതം സ്വമേധയാ പഠിക്കുന്നത്. അതൊരു മുസ്ലിം ആണ് എങ്കില്‍ സ്നേഹവും ബഹുമാനവും കൂടുകയേ ഉള്ളൂ സംസ്കൃതമാനവന്. ആദ്യം കത്തിപ്പിടിച്ചെങ്കിലും, മുസ്ലിം സംസ്കൃതാധ്യാപകന് എതിരായ സമരം പൊളിഞ്ഞുപോയി. കാരണം, ആര്.എസ്.എസ് അതിനെ പിന്താങ്ങില്ല എന്ന് അറിയിച്ചതാണ് കാരണം. അത് ഏതായാലും നന്നായി. വര്‍ഗീയതയ്ക്കും വിവരദോഷത്തിനും വിദ്വേഷചിന്തയ്ക്കും പോലും വേണം പരിധി എന്നവര്‍ക്കു തോന്നിക്കാണണം. അത്രയും നല്ലത്.
മൊഴിയമ്പ്
ഗോധ്ര തീവെപ്പ് ആസൂത്രണം ചെയ്തത് കോണ്ഗ്രസ്സുകാര് ആണ് എന്നു ഗുജറാത്ത് സര്‍ക്കാര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പരാമര്‍ശം.
* സാരമില്ല. മഹാത്മാ ഗാന്ധിയെ കൊന്നതു കോണ്‍ഗ്രസ്സുകാരാണ് എന്നു സ്ഥാപിക്കുന്ന പുസ്തകം അതേ ബോര്‍ഡില്‍നിന്നു ഉടനെ പ്രതീക്ഷിക്കാം.
എന്‍പിയാര്‍

ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക്് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരദ് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസ്സില്‍ കോണ്‍ഗ്രസ്സിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍രും ഒരു കാര്യം മനസ്സിലായിക്കാണണം. ബി.ജെ.പി യില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്.
ബി.ജെ.പിയെ തോല്‍പ്പിച്ച്്് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന് എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാഞ്ഞതുകൊണ്ട് വെച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരുവിട്ടിട്ടൊന്നും കാര്യമില്ല.
ബുദ്ധിയും കൗശലവുമാണ് ജയത്തിന് ആധാരമെന്നത് വെറും തെറ്റിദ്ധാരണയാണ്. സത്യം, ശരി, തത്ത്വദീക്ഷ, നിയമം, ഭരണഘടന തുടങ്ങിയവയെ ഒന്നും ഒട്ടും വിലവെക്കരുത്. കാര്യം നേടാന്‍ ചെയ്യേണ്ടതെന്തും ചെയ്യണം. നിയമമോ തത്ത്വമോ ഭരണഘടനയോ മറ്റോ എതിരു നില്ക്കുന്നുണ്ടെങ്കില് അതിനെ മറികടക്കാന്‍ കുറുക്കുവഴി തേടാം. പണം കൊടുക്കണമെങ്കില്‍ കൊടുക്കാം. തല്ലണമെങ്കില്‍ തല്ലാം, കൊല്ലണമെങ്കില്‍ കൊല്ലാം. 70,000 കോടി കട്ടതിന് ജയിലില്‍ ഇടും എന്നു പറഞ്ഞുപോയല്ലോ എന്നൊന്നും ചിന്തിക്കരുത്. ആ കട്ടവനെ ഉപമുഖ്യമന്ത്രിയാക്കാം. അത്രയേ ഉള്ളൂ. ഇതിനു ചുമ്മാ ചാണക്യനെയും ചാര്‍വാകനെയും കണാദനെയും ഒന്നും കൂട്ടുപിടിക്കേണ്ട കാര്യമില്ല.
കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തു ചെയ്യാനും ശങ്കയാണ്, പണ്ടേ. അടിസ്ഥാനപരമായി എന്‍.സി.പിയും കോണ്ഗ്രസ്സുതന്നെയാണല്ലോ. ഇവര്‍ക്കും ശങ്ക വിട്ട നേരമില്ല. ചെയ്യുന്നത് ശരിയോ, അതു പ്രയോജനപ്പെടുമോ, തിരിച്ചടി ഉണ്ടാകുമോ, ജനങ്ങള്‍ തെറ്റിദ്ധരിക്കുമോ, ചീത്തപ്പേരാവുമോ തുടങ്ങിയ ചിന്തകള്‍ ഇവരുടെ നെട്ടല്ലിനു കുത്തും. അതുവളഞ്ഞുവരും. ശങ്കയാണ് കുഴപ്പം. നല്ലതു ചെയ്യാനും ശങ്കയാണ്, മോശം ചെയ്യാനും ശങ്കയാണ്. അതു കൊണ്ട് രണ്ടും കാര്യമായൊന്നും ചെയ്യാറില്ല. അങ്ങനെയല്ലാത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു. ശങ്കയില്ലാതെ കുറച്ചു നല്ല കാര്യങ്ങളും കുറെ ചീത്തക്കാര്യങ്ങളും ചെയ്തു. ചീത്തക്കാര്യങ്ങളാണ് ചിലര്‍ക്കു ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കുക എന്നും നമ്മളറിയണം.
വൃദ്ധചാണക്യന് പവാറും അനുയായികളും എത്രയോ വിലപ്പെട്ട സമയമാണ് പാഴാക്കിയത്്്്. ശിവസേനയുമായി കൂട്ടുകൂടുന്നത് തത്ത്വങ്ങള്ക്കെതിരാവുമോ എന്നായിരുന്നു ആദ്യത്തെ ശങ്ക. അതു തീര്‍ക്കാന്‍ കുറെ സമയം കൊന്നു. ഇക്കാലത്ത് ഏതു രാഷ്ട്രീയ മന്ദബുദ്ധിജീവിയാണ് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കുക! ബന്ധം ആവാം. വെറുതെയങ്ങ് ബന്ധപ്പെടാന്‍ പറ്റില്ല. മിനിമം പരിപാടി ഉണ്ടാക്കണം. മിനിമം പരിപാടിയേ! കുറെ ബുദ്ധിജീവികളെയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് രേഖയാക്കി വെച്ചു. പ്രകടനപത്രിക പോലെയാണ് ഇതും. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മറക്കേണ്ട സംഗതികളാണ്. ശിവസേനശിശുക്കള്ക്ക് ഇതൊന്നും അത്ര പരിചയമുള്ളതല്ല. മീശ പിരിച്ചങ്ങനെ നടക്കുകയായിരുന്നു. അവര്‍ ആകെ ഒരു വട്ടമേ ശരിക്കു മഹാരാഷ്്ട്ര ഭരിച്ചിട്ടുള്ളൂ. ബി.ജെ.പിയുമായിരുന്നു അന്നും കൂട്ട്.
വ്യാഴാഴ്ച രാത്രി മന്ത്രിസ്ഥാനവും ഭരണവുമെല്ലാം സ്വപ്നം കണ്ട് ശിശുക്കള്‍ ഉറങ്ങുന്ന നേരത്താണ് ആര്‍ഷഭാരതസംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വടിവാള്‍ വീശിയത്. രാഷ്ട്രപതി ഭരണം റദ്ദാക്കി. രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ് അതു ചെയ്തത്. അത്യാവശ്യം വന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനയില്‍ വകുപ്പുണ്ട്. ഭരണം പിടിക്കുന്നതിലും വലിയ അത്യാവശ്യകാര്യം വേറെ എന്തുണ്ട്? ഭൂരിപക്ഷമുണ്ടോ എന്നൊന്നും നോക്കിയില്ല. ഒരുത്തനെ കാലുമാറ്റാന്‍ കഴിഞ്ഞുവെന്ന വിവരം കിട്ടിയ ഉടനെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ആദ്യം, ഭൂരിപക്ഷം പിന്നീട് എന്നതാണ് ലൈന്‍. ഒരു മാസത്തിനപ്പുറം ഭൂരിപക്ഷം തെളിയിച്ചാല്‍ മതി എന്ന് വിശ്വസ്ത ഗവര്‍ണര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഈ ജാതി ഏര്‍പ്പാടുകളൊന്നും യഥാര്‍ത്ഥ ചാണക്യന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതാണ്. നമ്മള് വെറുതെ ചാണക്യന് എന്നു പറയുന്നുവെന്നേ ഉള്ളൂ.
അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സിനു ചെയ്യാന്‍ കഴിയാത്തതാണ് തങ്ങള്‍ അറുപതു മാസം കൊണ്ട് ചെയ്തതെന്നു മോദിജി പറഞ്ഞതിന്റെ പൊരുളിപ്പോഴേ ജനത്തിനു ശരിക്കും മനസ്സിലായിള്ളൂ. ഇനി സുപ്രിം കോടതിയേ ഉള്ളൂ ശരണം. സുപ്രിം കോടതിക്കു മുമ്പ് കര്‍ണാടകയില്‍ കണ്ട വീറൊന്നും എന്തോ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാണുന്നേയില്ല. അവിടെയും ശങ്ക തുടങ്ങിക്കാണണം. കാത്തിരുന്നു കാണാം.
സംസ്കൃത അസംസ്കൃതര്‍
സംസ്കൃതം ഒരു മതഭാഷയാണ് എന്ന ധരിച്ചുവച്ചിട്ടുള്ളവര്‍ പരക്കെ ഉണ്ട്. മതങ്ങള്‍ പുതിയ ഭാഷയൊന്നും ഉണ്ടാക്കുക പതിവില്ല. ഉള്ള ഭാഷ ഉപയോഗിച്ചല്ലേ മതത്തിന് ജനങ്ങളിലെത്താന്‍ കഴിയൂ. പൗരാണിക ഭാരതത്തിലെ മൂലഭാഷ എന്നാണ് സംസ്കൃതത്തിന്റെ ശബ്ദതാരാവലി അര്‍ത്ഥം.
സംസ്കൃതന്‍ എന്നൊരു വാക്കുമുണ്ട്. പരിഷ്കൃതമാനവന് എന്നും പണ്ഡിതന് എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഇത്രയും ആയാല്‍ കണ്ഫ്യൂഷന് ഉണ്ടാവും. അപ്പോള്‍ സംസ്കൃതത്തിനു വേണ്ടി വാദിക്കുന്നവരായും സംസ്കൃതപ്രേമികളായും നടിക്കുന്ന ആളുകള്‍ സംസ്കൃതര്‍ ആവണമെന്നില്ലേ എന്നതാണ് പ്രശ്നം. ഇല്ല. സംസ്കൃതം പഠിച്ച് പണ്ഡിതനായ ഒരാള്‍ സംസ്കൃതം പഠിപ്പിക്കാന്‍ എത്തുമ്പോള്‍ അവന്റെ ജാതിയും മതവും നോക്കുന്നവര്‍ സംസ്കൃതമാനവന് ആവില്ല. അവര്‍ പരിഷ്കൃതമാനവനോ സംസ്കാരമുള്ളവന് പോലുമോ അല്ല എന്നാണ് ഉത്തരം.
സംസ്കൃതത്തോട് അത്യധികം സ്നേഹബഹുമാനങ്ങളുള്ളവരാണ് സംസ്കൃതം സ്വമേധയാ പഠിക്കുന്നത്. അതൊരു മുസ്ലിം ആണ് എങ്കില്‍ സ്നേഹവും ബഹുമാനവും കൂടുകയേ ഉള്ളൂ സംസ്കൃതമാനവന്. ആദ്യം കത്തിപ്പിടിച്ചെങ്കിലും, മുസ്ലിം സംസ്കൃതാധ്യാപകന് എതിരായ സമരം പൊളിഞ്ഞുപോയി. കാരണം, ആര്.എസ്.എസ് അതിനെ പിന്താങ്ങില്ല എന്ന് അറിയിച്ചതാണ് കാരണം. അത് ഏതായാലും നന്നായി. വര്‍ഗീയതയ്ക്കും വിവരദോഷത്തിനും വിദ്വേഷചിന്തയ്ക്കും പോലും വേണം പരിധി എന്നവര്‍ക്കു തോന്നിക്കാണണം. അത്രയും നല്ലത്.
മൊഴിയമ്പ്
ഗോധ്ര തീവെപ്പ് ആസൂത്രണം ചെയ്തത് കോണ്ഗ്രസ്സുകാര് ആണ് എന്നു ഗുജറാത്ത് സര്‍ക്കാര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പരാമര്‍ശം.
* സാരമില്ല. മഹാത്മാ ഗാന്ധിയെ കൊന്നതു കോണ്‍ഗ്രസ്സുകാരാണ് എന്നു സ്ഥാപിക്കുന്ന പുസ്തകം അതേ ബോര്‍ഡില്‍നിന്നു ഉടനെ പ്രതീക്ഷിക്കാം.
Labels:
അപശബ്ദം
Tuesday, 19 November 2019
മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം

അപശബ്ദം
എന്‍പിയാര്‍
മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം
അഞ്ചുവര്‍ഷമായി മഹാരാഷ്ട്രത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്ത് വീണു കിടപ്പായിരുന്നു. എങ്ങിലും ആദര്‍ശം വിട്ടൊരു കളിയും കളിച്ചിട്ടില്ല. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന ശരദ് പവാര്‍ പോയിട്ടും കാറ്റു പോകാത്ത പാര്‍ട്ടിയാണത്. വര്‍ഗീയവിരുദ്ധനിലപാട് കൈവിട്ടില്ല. അങ്ങനെ എല്ലാ കാലവും നില്ക്കാന് കഴിയുമോ സഹോദരന്മാരേ... അഞ്ചു കൊല്ലംകൊണ്ടു തന്നെ ക്ഷമ നശിച്ചിരിക്കുന്നു. വല്ല വിധേനയും ഭരണത്തില്‍ കേറുക തന്നെ. ഇനി വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വീഴ്ചയാണ് ഫലം എന്നു ബോധ്യമായിരിക്കുന്നു. അല്ലെങ്കിലും ചുമ്മാ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടികളുടെ ആദര്‍ശത്തിന്റെ രോമത്തിനു പോലും ഒരു കേടും സംഭവിക്കില്ല. അധികാരത്തിന്റെ നാലയലത്തെങ്കിലും എത്താന്‍ വിദൂരസാധ്യതയെങ്കിലും ഉണ്ടെന്നു വന്നാലാണ് കളി മാറുക. ഇതാ മാറിയിരിക്കുന്നു.
ബി.ജെ.പി വര്‍ഗീയപാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ സംശയം പണ്ടേയില്ല, ഇപ്പോഴുമില്ല. ശിവസേനയോ? സംശയം പണ്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു വരെ ഇല്ലായിരുന്നു. ബി.ജെ.പിയേക്കാള്‍ വര്‍ഗീയവിഷം ചൊരിയാറുള്ളത് സേനയല്ലേ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയാറാനാവില്ല. മുംബൈ കത്തിക്കുന്നതിനുള്ള തീപ്പെട്ടിയും കൊണ്ടായിരുന്നു അവരുടെ നടപ്പുതന്നെ. പലവട്ടം കത്തിച്ചിട്ടുമുണ്ട്. ആ വര്ഗീയതയെക്കുറിച്ചാണ്് ഇപ്പോള്‍ ലേശം സംശയം ഉണ്ടായിരിക്കുന്നത്. ഹിന്ദു പാര്‍ട്ടിയാണ് തങ്ങളുടേതെന്നു തന്നെയേ അവര്‍ പറയാറുള്ളൂ. സ്ഥാപകന്‍ ബാല്‍ താക്കറെയെ തോല്‍പ്പിക്കുന്ന ഒരു ഹിന്ദുത്വവാദി ബി.ജെ.പിയിലോ ആര്.എസ്.എസ്സിലോ ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ് അവര്‍ ബാല്‍ താക്കറെയ ഹിന്ദു സാമ്രാജ്യാധിപന് എന്നു ഇപ്പോഴും വിളിക്കുന്നത്. എന്നാലും സാരമില്ല. അതൊരു പ്രാദേശിക വിപത്ത് മാത്രമാണ്. മറ്റേത് ദേശീയവിപത്താണ്. ദേശീയവിപത്തിനെ നേരിടാന്‍ പ്രാദേശികവിപത്തുമായി വിട്ടുവീഴ്ചയാവാം!
സോണിയാജി മുംബൈയിലേക്ക് ദിവസവും പാഞ്ഞുചെല്ലുന്നില്ല എന്നേ ഉള്ളൂ. ശിവസേന കാര്യത്തില്‍ ചരടുവലിക്കാന്‍ പറ്റിയ കിങ്കരന്മാരെ അയക്കുന്നുണ്ട്. പഴയ വിരോധമൊന്നും മാദം സോണിയയ്ക്ക് പവാര്‍ജിയോട് ഇപ്പോഴില്ല കേട്ടോ. സോണിയാജിയുടെ അഭിപ്രായം ചോദിക്കാതെ പവാര്‍ജി ഒന്നും ചെയ്യില്ല. ഇല്ല, പഴയതെല്ലാം മറന്നതുകൊണ്ടല്ല. 1999-ല്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ എതിര്‍ത്താണ് പവാര്‍ പാര്‍ട്ടി വിട്ടത്്. വിദേശി വേണ്ട, നല്ല നാടന്‍ നേതാവ് തന്നെ വേണം എന്നതായിരുന്നു ഡിമാന്‍ഡ്. പക്ഷേ, അഞ്ചു കൊല്ലം കഴിഞ്ഞ് 2004-ല്‍ സോണിയ മാറിനിന്ന് ഡോ.മന്മോഹന് സിങ്ങ് വന്നപ്പോള്‍തന്നെ പവാറിന്റെ വിരോധങ്ങളെല്ലാം അലിഞ്ഞില്ലാതായിരുന്നു. അദ്ദേഹം എന്‍.ഡി.എ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയുമായി. 38-ാം വയസ്സില്‍ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്്ട്ര മുഖ്യമന്ത്രിയായതാണ് പവാര്‍. കൊല്ലം കുറെയായി. എന്നെങ്കിലും പ്രധാനമന്ത്രിയാകണം എന്ന മോഹം ഇനി നടക്കുമെന്നു തോന്നുന്നില്ല.
അതുപോകട്ടെ. ശിവസേനയുടെ കാര്യം ആലോചിക്കാം. ബി.ജെ.പിക്ക് ഒപ്പംതന്നെയെങ്കിലും ഇടക്കിടെ അവരെയൊന്ന് കുത്താതെ ഉറക്കംവരില്ല ശിവസൈനികര്‍ക്ക്. കേരളത്തില്‍ സി.പി.എമ്മിനെ സി.പി.ഐ കുത്തുന്നതിനേക്കാള്‍ കടുപ്പത്തിലാണ് ശിവസൈനികരുടെ കുത്ത്. ഞാനോ നീയോ മൂപ്പന് എന്ന തര്‍ക്കം പണ്ടേ ഉണ്ട് അവര്‍ തമ്മില്‍. ബി.ജെ.പി.യുടെ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ 19 വര്‍ഷം മുമ്പ് ഇതേ ബി.ജെ.പിയുടെ സഹായത്തോടെ ശിവസൈനികന് മനോഹര്‍ ജോഷി മുഖ്യമന്ത്രിയായിട്ടുണ്ട്. എന്തു കൊണ്ടു വീണ്ടും ആയിക്കൂടാ. ബി.ജെ.പി പിന്താങ്ങുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സും പവാറും പിന്താങ്ങിയാല് ഒരു താക്കറെ സന്തതിക്ക് മുഖ്യമന്ത്രിയാകാമല്ലോ.
ആകുന്നത് ഒന്നു കാണട്ടെ എന്നാണ് അമിത് ഷായുടെ കടുംപിടുത്തത്തിന്റെ അര്‍ത്ഥം. രാഷ്ട്രപതി ഭരണം എന്നാല്‍ അര്‍ത്ഥം അമിത്ഷാ ഭരണം എന്നാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ ഭരണം ആണ്. കോടതിയോ മറ്റോ ഇടപെട്ടാല്‍ ചിലപ്പോള്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭ വന്നേക്കാം. പൊതു മിനിമം പരിപാടി ഉണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണത്രെ അവര്‍. വെറുതെ പറയുന്നതാണ്. അധികാരം നേടുക എന്നതിനപ്പുറം എന്തു മിനിമം പരിപാടി! എങ്ങനെ സേന എം.എല്‍.എ മാരെ അമിത്ഷായുടെ വേട്ടനായ്ക്കളുടെ ദംഷ്ടങ്ങളില്നിന്ന് രക്ഷിക്കാം എന്നു ചര്‍ച്ച ചെയ്യാനുണ്ട്. ഇല്ലെങ്കില്‍ കര്‍ണാടക ആവര്‍ത്തിക്കും.
കൂടുതല്‍ സീറ്റ് നേടിയ ഒന്നാം കക്ഷിയെ മൂന്നും നാലും ദുര്‍ബലര്‍ ചേര്‍ന്ന് തള്ളിത്താഴെയിട്ട് അധികാരം പിടിക്കുന്നത് നല്ല ഏര്‍പ്പാടല്ല. ബി..ജെ.പി.ക്കു പക്ഷേ ഒന്നും മിണ്ടാനൊക്കില്ല അതു മിനിമം പരിപാടിയാക്കിയത് അവരാണ്. തിരഞ്ഞെടുപ്പിനു ശേഷം എം.എല്‍.എ മാര്‍ കൂറുമാറുന്നതു മാത്രമേ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. വോട്ടു ചെയ്ത ജനങ്ങളെ മണ്ടന്മാരാക്കി പാര്‍ട്ടികള്‍ക്കു കൂറുമാറാം. ഏതു ചെകുത്താനുമായും കൂട്ടുകൂടാം. നടക്കട്ടെ.
ഊരാക്കുടുക്കായി
സൂക്ഷിച്ചില്ലെങ്കില്‍, പേരു ചീത്തയാകാന്‍ അധികം സമയം വേണ്ട. ദീര്‍ഘകാലം ഒന്നാംകിട റോഡും പാലവും ഉണ്ടാക്കി പേരെടുത്ത സ്ഥാപനമാണ് ഊരാളുങ്കല്‍ എന്ന സ്ഥലനാമം പേറുന്ന, സഹകരണ മേഖലയിലെ ലേബര്‍ കോണ്ട്രാക്റ്റ് സഹസംഘം. മഹാനായ വാഗ്ഭടാനന്ദഗുരു 1925-ല്‍ സ്ഥാപിച്ച സംഘം പല മേഖലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്. സംസര്ഗേേദാഷം ആണോ എന്നറിയില്ല. കേരള പൊലീസിന്റെ ഒരു ഡിജിറ്റല്‍ പണിയേറ്റത് ഊരാക്കുടുക്കായി.
യു.ഡി.എഫ് കാലത്തും സര്‍ക്കാര്‍ പല പണികള്‍ ഊരാളുങ്കലിനെ ഏല്പ്പിച്ചിട്ടില്ലേ, പിന്നെ ഇപ്പോള്‍ എന്തിനു ബഹളം വെക്കുന്നു എന്നു പാര്ട്ടിക്കാര് ചോദിക്കുന്നുണ്ട്. പ്രതിഭാഗം വാദം വിചിത്രം. യു.ഡി.എഫ് കാലത്ത് ഏല്പിച്ചത് സിമന്റിന്റെയും കുമ്മായത്തിന്റെയും പണിയാണ്. ഇതു പണി വേറെ. ഈ പണി ഡിജിറ്റല്‍ പണിയാണ്. ഈ പണിയും ടെന്‍ഡര്‍ വിളിക്കാതെ സഹകരണസ്ഥാപനത്തിനു കൊടുക്കാം. പക്ഷേ, പൊലീസ് ഡാറ്റ മുഴുവന്‍ മറ്റൊരു സ്ഥാപനത്തെ ഏല്‍പ്പിക്കുന്നത് കൈവിട്ട കളിയാണ്.
ലോകത്ത് മുഴുവന്‍ ഡാറ്റക്കച്ചവടമാണ് ഇന്നത്തെ വലിയ കച്ചവടം. കേരളത്തിലെ പൊലീസിനെ സംബന്ധിക്കുന്ന സകല വിവരങ്ങളും ഊരാളുങ്കല്‍ അല്ല, ഏതു തമ്പുരാന് ഏറ്റെടുക്കുന്നതും അപകടമാണ്. പൊലീസ് രേഖ അതിലൂടെ ചോര്‍ത്തിയെടുക്കാന്‍ കാത്തുനില്‍ക്കുന്നത് പാര്‍ട്ടിയാണോ, ഏതെങ്കിലും ഗൂഢ സംഘടനയാണോ വിദേശ ഏജന്‍സിയാണോ എന്നൊന്നും പറയാനൊക്കില്ല സഖാവേ.. കളി അപകടമാണ്. സംശയം വേണ്ട.
മുനയമ്പ്
ബവ്റേജസ് കോര്പ്പറേഷന് വഴിയുള്ള വരുമാനത്തിന്റെ അഞ്ചു ശതമാനം ഉപയോഗിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതില്‍ വിരോധാഭാസം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ.ബാലന്
* ഒട്ടും വേവലാതി വേണ്ട. സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതുതന്നെ മദ്യംവിറ്റിട്ടാണ്. പോരാത്തതിന് ശബരിമല, യുഎപിഎ നയങ്ങളിലെ വിരോധാഭാസത്തിന്റെ നാലയലത്തു വരില്ല മദ്യംവിറ്റുള്ള ബോധവല്‍ക്കരണ വിരോധാഭാസം. തിരിഞ്ഞു നോക്കേണ്ട, മാര്‍ച്ച്...
Labels:
അപശബ്ദം
Wednesday, 13 November 2019
അപശബ്ദം
അപശബ്ദം
എന്‍പിയാര്‍
സി.പി.എം കടുവ, മാവോയിസ്റ്റ കിടുവ
കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡര്‍ പ്രവര്‍ത്തനമെന്നാല്‍ ചില്ലറ കേസ്സൊന്നുമല്ല. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ ഇല ഇളകിയാല്‍ കാഡര്‍ വിവരമറിയണം. ആരെന്തു വേഷം കെട്ടിയാലും ശരി, ഓരോ ആളുടെയും വോട്ട് ഏതു കള്ളിയിലാണ് കുത്തുക എന്ന് വോട്ടറേക്കാള്‍ നിശ്ചയം കാഡറിനുണ്ടാവണമത്രെ. ഇതല്പം പഴയ കഥയാണ്. സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം വോട്ടെണ്ണും മുന്‍പ് പാര്‍ട്ടി കൃത്യമായി അറിഞ്ഞിരുന്ന കാലം. പാര്‍ട്ടി ഒരു പാട് പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ നക്സലായ വിവരം പോലും പാര്‍ട്ടി അറിയുന്നില്ല. ഇതാണ് കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് കമ്യൂണിക്കേഷന്‍ വിപ്ലവം ഉണ്ടാക്കിയ ഡാമേജ്.
എന്നാലും സഖാവേ, ഇത്രത്തോളം നമ്മുടെ പാര്‍ട്ടി പുരോഗമിക്കുമെന്ന് ആരും ഒരു ദുസ്വപ്നത്തില് പോലും കണ്ടിരുന്നില്ല. കോഴിക്കോട്ടെ രണ്ടു പാര്‍ട്ടി യുവാക്കളെക്കുറിച്ച്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൃത്യമായ അറിവ് കേരളാപോലീസിന് ഉണ്ട് എന്നു പറയുന്നതിന്റെ ക്രഡിറ്റ് ഡി.ജി.പിക്ക് കിട്ടുമായിരിക്കും. പക്ഷേ, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്ഥിതി ഒന്നാലോചിച്ചുനോക്കിയേ. യുപിഎപിയില് പെട്ട് ജയിലില്‍കിടക്കുന്ന രണ്ടുപേരും പാര്‍ട്ടി സഖാക്കളാണ് എന്നു മുഖ്യമന്ത്രി പറയുമ്പോള്‍, അല്ല സര് അവര്‍ മാവോയിസ്റ്റുകളാണ് എന്നു ബഹ്റസാര് തര്‍ക്കുത്തരം പറയുന്ന രംഗമൊന്ന് സങ്കല്പ്പിച്ചു നോക്കൂ. ഒടുവില്‍, പാര്‍ട്ടിയെക്കുറിച്ച് പാര്‍ട്ടി ജില്ലാ സിക്രട്ടറി പറഞ്ഞതല്ല, സ്പെഷല്‍ ബ്രാഞ്ച് കോണ്‍സ്റ്റബ്ള്‍ പറഞ്ഞതാണ് ശരി എന്നു വന്നപ്പോഴത്തെ ഞെട്ടല്‍ മാറണമെങ്കില്‍ കാലം കുറച്ചെടുക്കും.
സി.പി.എമ്മില്‍ അംഗമാകുക അത്ര എളുപ്പമല്ല എന്ന് അറിയാത്തവരില്ലല്ലോ. പല പല നിരീക്ഷണപരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടല്ലേ ഒരാള്‍ പാര്‍ട്ടിയംഗം ആകുന്നത്. പാര്‍ട്ടി ഓഫീസില്‍ പാഞ്ഞു ചെല്ലുമ്പോഴേക്കും അംഗത്വപുസ്തകം എടുത്തു നീട്ടുന്ന പാര്‍ട്ടിയല്ല ഇത്. മിസ്ഡ് കോള്‍ അടിച്ചാല്‍ മെമ്പര്‍ഷിപ്പ് കിട്ടുന്ന ഒരു ദേശീയപാര്ട്ടിയുണ്ട്. ആ വഴിക്ക് അതില്‍ കള്ളനോട്ട് അടിക്കുന്നവരും അംഗങ്ങളായിട്ടുണ്ട്. ആ പാര്‍ട്ടിക്ക് അത് അഭിമാനമാണ്. പല സംസ്ഥാനത്തിലെയും പാര്‍ട്ടി എം.എല്‍.എമാരില്‍ പാതിയിലേറെ ക്രിമിനില്‍ കേസ് പ്രതികളാകുന്നതിലും ആ പാര്‍ട്ടിക്ക് ഒട്ടുമില്ല ചമ്മല്. അതല്ലല്ലോ വിപ്ലവപാര്‍ട്ടിയുടെ അവസ്ഥ.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏര്‍പ്പാട് ഇത്രയും സീരിയസ് ആയി എടുത്തിട്ടുള്ള വേറെ ഏതെങ്കിലും പാര്‍ട്ടി ഉണ്ടെങ്കില്‍ അത് മാവോയിസ്റ്റ് പാര്‍ട്ടി ആകാനേ തരമുള്ളൂ. അതിനെക്കുറിച്ച് നമുക്കൊന്നും കൂടുതല്‍ അറിയില്ല. സി.പി.എം ഭരണഘടനയില്‍ തുടക്കത്തില്‍തന്നെ അക്കമിട്ട് കൊടുത്തിട്ടുണ്ട്, മെമ്പറാകാന്‍ വേണ്ട യോഗ്യതകളുടെയും വിജയിക്കേണ്ട പരീക്ഷണങ്ങളുടെയും നീണ്ട പട്ടിക. അംഗമാകാന്‍ ആദ്യം അപേക്ഷ എഴുതിക്കൊടുക്കണം. രണ്ട് അംഗങ്ങള്‍ ആളെക്കുറിച്ച് അന്വേഷണം നടത്തി റിക്കമെന്റ് ചെയ്യണം. ആദ്യം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പേ തരൂ. ഏതെങ്കിലും ജോലിയില്‍ സ്ഥിരപ്പെടും മുന്‍പ് തരണം ചെയ്യേണ്ട ട്രെയിനി, അപ്രന്റീസ്, ഇന്റേണീ തുടങ്ങിയ പലവിധ പരീക്ഷണഘട്ടങ്ങള്‍ പോലെ ഒന്നാണ് ഈ കാന്‍ഡിഡേറ്റ് മെമ്പര്‍ പരീക്ഷണം. ഇതു വിജയകരമായ പൂര്‍ത്തിയാക്കി, ആ പ്രവര്‍ത്തനം കമ്മിറ്റി വിലയിരുത്തി, മേല്‍ക്കമ്മിറ്റി അംഗീകരിച്ചാലേ മേമ്പ്ര് ആകാന്‍ പറ്റൂ. ഒരു വട്ടം ആയാല്‍ ജീവിതകാലം മുഴുവന്‍ അങ്ങ് തുടരാമെന്നൊന്നും കരുതേണ്ട. അതു സര്‍ക്കാര്‍ ഉദ്യോഗത്തിലേ നടക്കൂ, റിട്ടയര്‍മെന്റ് വരെയെങ്കിലും. ഇവിടെ നൂറു ചട്ടവട്ടങ്ങള്‍ പാലിച്ചാലേ പാര്‍ട്ടിയില്‍ നില്ക്കാന് പറ്റൂ. അതെല്ലാം വിവരിക്കാന്‍ ഈ പേജില്‍ സ്ഥലംപോര.
ഇങ്ങനെയെല്ലാം മുന്‍കരുതല്‍ എടുത്തിട്ടും മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി. മിസ്ഡ് കോള്‍ അടിച്ചവരെ എല്ലാമങ്ങ് മെമ്പറാക്കുകയാണ് ഇതിലും ഭേദം എന്നു തോന്നുന്നു. അംഗത്വ വര്‍ദ്ധനയെക്കുറിച്ച് ഇടക്കിടെ വീമ്പടിക്കുകയെങ്കിലും ചെയ്യാമല്ലോ. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ നുഴഞ്ഞുകയറ്റം വണ്‍വെ ട്രാഫിക്കായേ നടക്കാറുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലേടത്തും നുഴഞ്ഞുകയറും. ഇങ്ങോട്ട് നുഴഞ്ഞുകയറാന്‍ ഒരു പുഴുവിനെപ്പോലും അനുവദിക്കില്ല. എതിര്‍പാര്‍ട്ടിയിലും സര്‍ക്കാറിലും മാത്രമല്ല, രഹസ്യപ്പോലീസിലും പട്ടാളത്തിലും എല്ലാം നുഴഞ്ഞു കയറും. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല, എതിര്‍പാര്‍ട്ടികളെ താത്വികമായി സ്വാധീനിക്കാനും ആശയക്കുഴപ്പമുണ്ടാക്കി അടിപിടിയുണ്ടാക്കാനും എല്ലാം പല ട്രിക്കുകളും പ്രയോഗിക്കാം. ചാരന്മാര് ഇങ്ങോട്ടു കടക്കില്ല എന്നുറപ്പു വരുത്തണം, അത്രയേ വേണ്ടൂ.
എന്നാല്‍, കേട്ടാല്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ലോകം മുഴുവന്‍ കമ്യൂണിസത്തെ ലിക്വിഡേറ്റ് ചെയ്തു എന്നു പറഞ്ഞ് കൈകൊട്ടിപ്പാടുന്ന യു.എസ് മുതലാളിത്തത്തിന് ഇപ്പോഴും കമ്യൂണിസത്തോടുള്ള വിറളി മാറിയിട്ടില്ല. അമേരിക്കയില്‍ കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റ പരിഭ്രാന്തി ഇപ്പോഴുമുണ്ടത്രെ. വെറുതെ പറയുന്നതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ സ്ഥാനാര്‍ത്ഥി ബര്‍ണി സാന്‍ഡേഴ്സ് താന്‍ സോഷ്യലിസ്റ്റ് ആണ് എന്നു പറഞ്ഞതു കേട്ട് വലതന്മാര് ഭയങ്കരമായി ഞെട്ടിയത്രെ. ഇയാള്‍ ഇനി നാളെ, താന്‍ കമ്യൂണിസ്റ്റാണ് എന്നു പറയുമോ എന്ന ഭയം പലരും പ്രകടിപ്പിക്കുന്നു. തീര്‍ന്നില്ല. അമേരിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് നുഴഞ്ഞു കയറാനും പാര്‍ട്ടി പിടിക്കാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതിനെതിരെ വലിയ കോലാഹലം ഇളക്കിവിടുന്നുണ്ട് ചില ഗ്രൂപ്പുകാര്‍. പശു ചത്തെന്നോ മോരിലെ പുളി മാറിയെന്നോ അവരിപ്പോഴും വിശ്വസിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സ്ഥലങ്ങളിലാണ് കമ്യൂണിസത്തെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പേടിയില്ലാത്തത്.
ചീഫ് സിക്രട്ടറിയുടെ നയപ്രഖ്യാപനം
അതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ പട്ടാളക്കാരെ നമ്മുടെ സൈനികര്‍ കൊല്ലുന്നതു പോലെ, പൊലീസുകാര്‍ മാവോയിസ്റ്റുകളെ കൊല്ലുന്നതും തുല്യആദരവ് അര്‍ഹിക്കുന്ന പ്രവര്ത്തിയാണെന്നു പത്രത്തില്‍ ലേഖനം എഴുതിയത് ഗവ. ചീഫ് സിക്രട്ടറിയാണ്. ഇങ്ങനെ ലേഖനം എഴുതാന്‍ ചീഫ് സിക്രട്ടറിക്ക് മുഖ്യമന്ത്രി അനുമതി കൊടുത്തിട്ടുമില്ല, അങ്ങനെ അനുവാദമില്ലാതെ ചീഫ് സിക്രട്ടറി എഴുതിയ ലേഖനം മുഖ്യമന്ത്രി വായിച്ചിട്ടുമില്ല.ഭേഷ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ലേഖനം എഴുതുമ്പോള്‍ വായനക്കാരന്റെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. ലേഖനത്തിന് അടിയില്‍ വ്യക്തമായി കൊടുക്കും-ഇതു വ്യക്തിപരമായ അഭിപ്രായമാണ് എന്ന്. അങ്ങനെ എഴുതിയിട്ടില്ലെങ്കില്‍ അതിന് അര്‍ത്ഥം ഒന്നേ ഉള്ളൂ. ഇതു വ്യക്തിപരമല്ല, സര്‍ക്കാറിന്റെ നിലപാടാണ് എന്നു തന്നെ.
എന്നോടു ചോദിക്കാതെ എന്തിനു ലേഖനം എഴുതി എന്നു മുഖ്യമന്ത്രി ചീഫ് സിക്രട്ടറിയോട് ചോദിച്ചുവോ, മറുപടി വല്ലതും കിട്ടിയോ എന്നാരും ഇതുവരെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല. അല്ല, അങ്ങനെയൊരു അനുവാദം വാങ്ങണം എന്നു വല്ല ചട്ടവും അനുശാസിക്കുന്നുണ്ടോ എന്തോ. ചട്ടമൊന്നും ഇല്ലെന്നു മട്ടിലാണ് ചീഫ് സിക്രട്ടറിയുടെ എഴുത്ത്. ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്.
ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും കേന്ദ്രനയത്തിന് വഴങ്ങിവേണം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എന്നു രഹസ്യഉത്തരവ് വല്ലതും ഇറങ്ങിയോ എന്നറിയില്ല. ഇറങ്ങിയ മട്ടുണ്ട്. ജമ്മു കശ്മീരില്‍ ചെയ്തതു പോലെ, സംസ്ഥാന പൊലീസിന്റെ ചുമതല കേന്ദ്ര സര്‍ക്കാറിനാണ് എന്നൊരു ഉത്തരവ് ഇറക്കാന്‍ എന്താണ് പ്രയാസം? ബി.ജെ.പിയുടെ കയ്യടി പാര്‍ട്ടിപത്രം വഴി ലഭിച്ചിട്ടുമുണ്ട്്. ചുമ്മാതല്ല മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. നാടോടുമ്പോള്‍ നടുവെ തന്നെയങ്ങ് ഓടിയേക്കാം. അല്ല പിന്നെ....
മുനയമ്പ്
ജനാധിപത്യത്തിന്റെ നെടുംതൂണ്, ഫോര്‍ത്ത് പില്ലര്‍, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ലോകത്തെങ്ങുമില്ല-ജോണ്‍ ബ്രിട്ടാസ്്
*ജോണ്‍ ബ്രിട്ടാസിനേക്കാള്‍ മെച്ചപ്പെട്ട ഒരു മാധ്യമ ഉപദേഷ്ടാവിനെ മുഖ്യമന്ത്രിക്ക് ലോകത്തെങ്ങും കിട്ടില്ല, ഉറപ്പ്്
(Published in suprabhaatham daily on 13.11.2019)
എന്‍പിയാര്‍
സി.പി.എം കടുവ, മാവോയിസ്റ്റ കിടുവ
കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡര്‍ പ്രവര്‍ത്തനമെന്നാല്‍ ചില്ലറ കേസ്സൊന്നുമല്ല. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ ഇല ഇളകിയാല്‍ കാഡര്‍ വിവരമറിയണം. ആരെന്തു വേഷം കെട്ടിയാലും ശരി, ഓരോ ആളുടെയും വോട്ട് ഏതു കള്ളിയിലാണ് കുത്തുക എന്ന് വോട്ടറേക്കാള്‍ നിശ്ചയം കാഡറിനുണ്ടാവണമത്രെ. ഇതല്പം പഴയ കഥയാണ്. സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം വോട്ടെണ്ണും മുന്‍പ് പാര്‍ട്ടി കൃത്യമായി അറിഞ്ഞിരുന്ന കാലം. പാര്‍ട്ടി ഒരു പാട് പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ നക്സലായ വിവരം പോലും പാര്‍ട്ടി അറിയുന്നില്ല. ഇതാണ് കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് കമ്യൂണിക്കേഷന്‍ വിപ്ലവം ഉണ്ടാക്കിയ ഡാമേജ്.
എന്നാലും സഖാവേ, ഇത്രത്തോളം നമ്മുടെ പാര്‍ട്ടി പുരോഗമിക്കുമെന്ന് ആരും ഒരു ദുസ്വപ്നത്തില് പോലും കണ്ടിരുന്നില്ല. കോഴിക്കോട്ടെ രണ്ടു പാര്‍ട്ടി യുവാക്കളെക്കുറിച്ച്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൃത്യമായ അറിവ് കേരളാപോലീസിന് ഉണ്ട് എന്നു പറയുന്നതിന്റെ ക്രഡിറ്റ് ഡി.ജി.പിക്ക് കിട്ടുമായിരിക്കും. പക്ഷേ, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്ഥിതി ഒന്നാലോചിച്ചുനോക്കിയേ. യുപിഎപിയില് പെട്ട് ജയിലില്‍കിടക്കുന്ന രണ്ടുപേരും പാര്‍ട്ടി സഖാക്കളാണ് എന്നു മുഖ്യമന്ത്രി പറയുമ്പോള്‍, അല്ല സര് അവര്‍ മാവോയിസ്റ്റുകളാണ് എന്നു ബഹ്റസാര് തര്‍ക്കുത്തരം പറയുന്ന രംഗമൊന്ന് സങ്കല്പ്പിച്ചു നോക്കൂ. ഒടുവില്‍, പാര്‍ട്ടിയെക്കുറിച്ച് പാര്‍ട്ടി ജില്ലാ സിക്രട്ടറി പറഞ്ഞതല്ല, സ്പെഷല്‍ ബ്രാഞ്ച് കോണ്‍സ്റ്റബ്ള്‍ പറഞ്ഞതാണ് ശരി എന്നു വന്നപ്പോഴത്തെ ഞെട്ടല്‍ മാറണമെങ്കില്‍ കാലം കുറച്ചെടുക്കും.
സി.പി.എമ്മില്‍ അംഗമാകുക അത്ര എളുപ്പമല്ല എന്ന് അറിയാത്തവരില്ലല്ലോ. പല പല നിരീക്ഷണപരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടല്ലേ ഒരാള്‍ പാര്‍ട്ടിയംഗം ആകുന്നത്. പാര്‍ട്ടി ഓഫീസില്‍ പാഞ്ഞു ചെല്ലുമ്പോഴേക്കും അംഗത്വപുസ്തകം എടുത്തു നീട്ടുന്ന പാര്‍ട്ടിയല്ല ഇത്. മിസ്ഡ് കോള്‍ അടിച്ചാല്‍ മെമ്പര്‍ഷിപ്പ് കിട്ടുന്ന ഒരു ദേശീയപാര്ട്ടിയുണ്ട്. ആ വഴിക്ക് അതില്‍ കള്ളനോട്ട് അടിക്കുന്നവരും അംഗങ്ങളായിട്ടുണ്ട്. ആ പാര്‍ട്ടിക്ക് അത് അഭിമാനമാണ്. പല സംസ്ഥാനത്തിലെയും പാര്‍ട്ടി എം.എല്‍.എമാരില്‍ പാതിയിലേറെ ക്രിമിനില്‍ കേസ് പ്രതികളാകുന്നതിലും ആ പാര്‍ട്ടിക്ക് ഒട്ടുമില്ല ചമ്മല്. അതല്ലല്ലോ വിപ്ലവപാര്‍ട്ടിയുടെ അവസ്ഥ.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏര്‍പ്പാട് ഇത്രയും സീരിയസ് ആയി എടുത്തിട്ടുള്ള വേറെ ഏതെങ്കിലും പാര്‍ട്ടി ഉണ്ടെങ്കില്‍ അത് മാവോയിസ്റ്റ് പാര്‍ട്ടി ആകാനേ തരമുള്ളൂ. അതിനെക്കുറിച്ച് നമുക്കൊന്നും കൂടുതല്‍ അറിയില്ല. സി.പി.എം ഭരണഘടനയില്‍ തുടക്കത്തില്‍തന്നെ അക്കമിട്ട് കൊടുത്തിട്ടുണ്ട്, മെമ്പറാകാന്‍ വേണ്ട യോഗ്യതകളുടെയും വിജയിക്കേണ്ട പരീക്ഷണങ്ങളുടെയും നീണ്ട പട്ടിക. അംഗമാകാന്‍ ആദ്യം അപേക്ഷ എഴുതിക്കൊടുക്കണം. രണ്ട് അംഗങ്ങള്‍ ആളെക്കുറിച്ച് അന്വേഷണം നടത്തി റിക്കമെന്റ് ചെയ്യണം. ആദ്യം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പേ തരൂ. ഏതെങ്കിലും ജോലിയില്‍ സ്ഥിരപ്പെടും മുന്‍പ് തരണം ചെയ്യേണ്ട ട്രെയിനി, അപ്രന്റീസ്, ഇന്റേണീ തുടങ്ങിയ പലവിധ പരീക്ഷണഘട്ടങ്ങള്‍ പോലെ ഒന്നാണ് ഈ കാന്‍ഡിഡേറ്റ് മെമ്പര്‍ പരീക്ഷണം. ഇതു വിജയകരമായ പൂര്‍ത്തിയാക്കി, ആ പ്രവര്‍ത്തനം കമ്മിറ്റി വിലയിരുത്തി, മേല്‍ക്കമ്മിറ്റി അംഗീകരിച്ചാലേ മേമ്പ്ര് ആകാന്‍ പറ്റൂ. ഒരു വട്ടം ആയാല്‍ ജീവിതകാലം മുഴുവന്‍ അങ്ങ് തുടരാമെന്നൊന്നും കരുതേണ്ട. അതു സര്‍ക്കാര്‍ ഉദ്യോഗത്തിലേ നടക്കൂ, റിട്ടയര്‍മെന്റ് വരെയെങ്കിലും. ഇവിടെ നൂറു ചട്ടവട്ടങ്ങള്‍ പാലിച്ചാലേ പാര്‍ട്ടിയില്‍ നില്ക്കാന് പറ്റൂ. അതെല്ലാം വിവരിക്കാന്‍ ഈ പേജില്‍ സ്ഥലംപോര.
ഇങ്ങനെയെല്ലാം മുന്‍കരുതല്‍ എടുത്തിട്ടും മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി. മിസ്ഡ് കോള്‍ അടിച്ചവരെ എല്ലാമങ്ങ് മെമ്പറാക്കുകയാണ് ഇതിലും ഭേദം എന്നു തോന്നുന്നു. അംഗത്വ വര്‍ദ്ധനയെക്കുറിച്ച് ഇടക്കിടെ വീമ്പടിക്കുകയെങ്കിലും ചെയ്യാമല്ലോ. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ നുഴഞ്ഞുകയറ്റം വണ്‍വെ ട്രാഫിക്കായേ നടക്കാറുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലേടത്തും നുഴഞ്ഞുകയറും. ഇങ്ങോട്ട് നുഴഞ്ഞുകയറാന്‍ ഒരു പുഴുവിനെപ്പോലും അനുവദിക്കില്ല. എതിര്‍പാര്‍ട്ടിയിലും സര്‍ക്കാറിലും മാത്രമല്ല, രഹസ്യപ്പോലീസിലും പട്ടാളത്തിലും എല്ലാം നുഴഞ്ഞു കയറും. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല, എതിര്‍പാര്‍ട്ടികളെ താത്വികമായി സ്വാധീനിക്കാനും ആശയക്കുഴപ്പമുണ്ടാക്കി അടിപിടിയുണ്ടാക്കാനും എല്ലാം പല ട്രിക്കുകളും പ്രയോഗിക്കാം. ചാരന്മാര് ഇങ്ങോട്ടു കടക്കില്ല എന്നുറപ്പു വരുത്തണം, അത്രയേ വേണ്ടൂ.
എന്നാല്‍, കേട്ടാല്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ലോകം മുഴുവന്‍ കമ്യൂണിസത്തെ ലിക്വിഡേറ്റ് ചെയ്തു എന്നു പറഞ്ഞ് കൈകൊട്ടിപ്പാടുന്ന യു.എസ് മുതലാളിത്തത്തിന് ഇപ്പോഴും കമ്യൂണിസത്തോടുള്ള വിറളി മാറിയിട്ടില്ല. അമേരിക്കയില്‍ കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റ പരിഭ്രാന്തി ഇപ്പോഴുമുണ്ടത്രെ. വെറുതെ പറയുന്നതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ സ്ഥാനാര്‍ത്ഥി ബര്‍ണി സാന്‍ഡേഴ്സ് താന്‍ സോഷ്യലിസ്റ്റ് ആണ് എന്നു പറഞ്ഞതു കേട്ട് വലതന്മാര് ഭയങ്കരമായി ഞെട്ടിയത്രെ. ഇയാള്‍ ഇനി നാളെ, താന്‍ കമ്യൂണിസ്റ്റാണ് എന്നു പറയുമോ എന്ന ഭയം പലരും പ്രകടിപ്പിക്കുന്നു. തീര്‍ന്നില്ല. അമേരിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് നുഴഞ്ഞു കയറാനും പാര്‍ട്ടി പിടിക്കാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതിനെതിരെ വലിയ കോലാഹലം ഇളക്കിവിടുന്നുണ്ട് ചില ഗ്രൂപ്പുകാര്‍. പശു ചത്തെന്നോ മോരിലെ പുളി മാറിയെന്നോ അവരിപ്പോഴും വിശ്വസിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സ്ഥലങ്ങളിലാണ് കമ്യൂണിസത്തെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പേടിയില്ലാത്തത്.
ചീഫ് സിക്രട്ടറിയുടെ നയപ്രഖ്യാപനം
അതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ പട്ടാളക്കാരെ നമ്മുടെ സൈനികര്‍ കൊല്ലുന്നതു പോലെ, പൊലീസുകാര്‍ മാവോയിസ്റ്റുകളെ കൊല്ലുന്നതും തുല്യആദരവ് അര്‍ഹിക്കുന്ന പ്രവര്ത്തിയാണെന്നു പത്രത്തില്‍ ലേഖനം എഴുതിയത് ഗവ. ചീഫ് സിക്രട്ടറിയാണ്. ഇങ്ങനെ ലേഖനം എഴുതാന്‍ ചീഫ് സിക്രട്ടറിക്ക് മുഖ്യമന്ത്രി അനുമതി കൊടുത്തിട്ടുമില്ല, അങ്ങനെ അനുവാദമില്ലാതെ ചീഫ് സിക്രട്ടറി എഴുതിയ ലേഖനം മുഖ്യമന്ത്രി വായിച്ചിട്ടുമില്ല.ഭേഷ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ലേഖനം എഴുതുമ്പോള്‍ വായനക്കാരന്റെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. ലേഖനത്തിന് അടിയില്‍ വ്യക്തമായി കൊടുക്കും-ഇതു വ്യക്തിപരമായ അഭിപ്രായമാണ് എന്ന്. അങ്ങനെ എഴുതിയിട്ടില്ലെങ്കില്‍ അതിന് അര്‍ത്ഥം ഒന്നേ ഉള്ളൂ. ഇതു വ്യക്തിപരമല്ല, സര്‍ക്കാറിന്റെ നിലപാടാണ് എന്നു തന്നെ.
എന്നോടു ചോദിക്കാതെ എന്തിനു ലേഖനം എഴുതി എന്നു മുഖ്യമന്ത്രി ചീഫ് സിക്രട്ടറിയോട് ചോദിച്ചുവോ, മറുപടി വല്ലതും കിട്ടിയോ എന്നാരും ഇതുവരെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല. അല്ല, അങ്ങനെയൊരു അനുവാദം വാങ്ങണം എന്നു വല്ല ചട്ടവും അനുശാസിക്കുന്നുണ്ടോ എന്തോ. ചട്ടമൊന്നും ഇല്ലെന്നു മട്ടിലാണ് ചീഫ് സിക്രട്ടറിയുടെ എഴുത്ത്. ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്.
ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും കേന്ദ്രനയത്തിന് വഴങ്ങിവേണം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എന്നു രഹസ്യഉത്തരവ് വല്ലതും ഇറങ്ങിയോ എന്നറിയില്ല. ഇറങ്ങിയ മട്ടുണ്ട്. ജമ്മു കശ്മീരില്‍ ചെയ്തതു പോലെ, സംസ്ഥാന പൊലീസിന്റെ ചുമതല കേന്ദ്ര സര്‍ക്കാറിനാണ് എന്നൊരു ഉത്തരവ് ഇറക്കാന്‍ എന്താണ് പ്രയാസം? ബി.ജെ.പിയുടെ കയ്യടി പാര്‍ട്ടിപത്രം വഴി ലഭിച്ചിട്ടുമുണ്ട്്. ചുമ്മാതല്ല മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. നാടോടുമ്പോള്‍ നടുവെ തന്നെയങ്ങ് ഓടിയേക്കാം. അല്ല പിന്നെ....
മുനയമ്പ്
ജനാധിപത്യത്തിന്റെ നെടുംതൂണ്, ഫോര്‍ത്ത് പില്ലര്‍, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ലോകത്തെങ്ങുമില്ല-ജോണ്‍ ബ്രിട്ടാസ്്
*ജോണ്‍ ബ്രിട്ടാസിനേക്കാള്‍ മെച്ചപ്പെട്ട ഒരു മാധ്യമ ഉപദേഷ്ടാവിനെ മുഖ്യമന്ത്രിക്ക് ലോകത്തെങ്ങും കിട്ടില്ല, ഉറപ്പ്്
(Published in suprabhaatham daily on 13.11.2019)
Labels:
അപശബ്ദം
Subscribe to:
Posts
(
Atom
)